കെ.സുരേന്ദ്രൻ. ഫോട്ടോ: രാമനാഥ് പൈ
കോഴിക്കോട്: പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളില്‍ നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങള്‍ കാസര്‍കോട് കളക്ടര്‍ക്ക് മൂന്ന് മണിക്കൂറിനിടെ പിന്‍വലിക്കേണ്ടി വന്നതിന് പിന്നില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടലാണ്. സിപിഎമ്മിന്റെ സമ്മേളനം വിജയിപ്പിക്കാന്‍ ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുകയാണ് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവുമെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആരോപിച്ചു.
ഭരണകക്ഷിയായ സിപിഎം ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റി സമ്മേളനങ്ങള്‍ മാറ്റിവെക്കുന്നതിന് പകരം തറ രാഷ്ട്രീയം കളിക്കുകയാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പൊതുപരിപാടികള്‍ മാറ്റിവെച്ചപ്പോള്‍ നാടിന്റെ രക്ഷയേക്കാള്‍ ഞങ്ങള്‍ക്ക് വലുത് പാര്‍ട്ടി സമ്മേളനങ്ങളാണെന്നാണ് സിപിഎം പറയുന്നത്.
ടെസ്റ്റ് പൊസിറ്റിവ് നിരക്ക് 40 ശതമാനം കടന്നിട്ടും സിപിഎമ്മിന് സമ്മേളനം നടത്താനുള്ള അവസരം ഒരുക്കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളടങ്ങിയ നൂറുകണക്കിന് പേര്‍ മൂന്ന് ദിവസം ശീതികരിച്ച ഹാളില്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തതു കൊണ്ടാണ് തിരുവനന്തപുരത്ത് കൊവിഡ് വ്യാപനമുണ്ടായത്.
ആരോഗ്യമേഖല പൂര്‍ണമായും അവതാളത്തിലായിരിക്കുകയാണ്. മരുന്നും മറ്റ് അവശ്യ സാധനങ്ങളും സര്‍ക്കാര്‍ ആശുപത്രികളിലില്ല. വേലി തന്നെ വിളവ് തിന്നുമ്പോള്‍ ക്വാറന്റീന്‍ എന്നത് കേരളത്തില്‍ അപ്രസക്തമായിരിക്കുകയാണ്. മൂന്നാം തരംഗത്തെ നേരിടുന്നതില്‍ മുമ്പത്തെ പോലെ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: BJP President K Surendran Asks CPM to stop party conferences taking into concideration Covid19 surge
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..