തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ സിപിഎം-കോണ്‍ഗ്രസ്സ്-മുസ്ലിം ലീഗ് നേതാക്കള്‍ ലക്ഷ്യം വെക്കുന്നത് വര്‍ഗ്ഗീയ മുതലെടുപ്പാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ലക്ഷദ്വീപിന്റെ സമഗ്ര വികസനത്തിനും സുരക്ഷയ്ക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ജനപ്രിയങ്ങളായ പദ്ധതികള്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുമ്പോള്‍, വികലവും വിദ്വേഷജനകവുമായ പ്രചരണ തന്ത്രങ്ങള്‍ വഴി ജനങ്ങളെ ഇളക്കി വിട്ട് ദ്വീപ് സമൂഹത്തെ ശിഥിലമാക്കുകയാണ് മുസ്ലിം ലീഗ്-സിപിഎം-കോണ്‍ഗ്രസ്സ്-തീവ്രവാദി അച്ചുതണ്ടിന്റെ ലക്ഷ്യം.
ഗുജറാത്തുകാരനാണ് അഡ്മിനിസ്‌ട്രേറ്ററെന്നും കര്‍ണാടക തുറമുഖത്തേക്ക് കപ്പല്‍ തിരിച്ചുവിടുന്നുവെന്നും മറ്റും പ്രചരിപ്പിച്ചും പ്രാദേശികവും വര്‍ഗ്ഗീയവുമായ വികാരം ആളിക്കത്തിച്ചും രാഷ്ട്രീയ ലാഭം കൊയ്യുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നത് പോലെയാണെന്ന് ഈ നേതാക്കള്‍ മനസ്സിലാക്കണം.
കുറ്റകൃത്യമില്ലാത്ത ലക്ഷദ്വീപില്‍ എന്തിനാണ് ഗുണ്ടാ ആക്ട് കൊണ്ടുവന്നതെന്നാണ് സിപിഎമ്മിന്റെ ചോദ്യം. മാരകായുധങ്ങളും മയക്കുമരുന്നും പിടികൂടിയ നിരവധി കേസുകളുണ്ട്. തീവ്രവാദ സംഘടനകളുടെ താവളമാകുന്നുവെന്ന മുന്നറിയിപ്പ് ഭരണാധികാരികള്‍ക്ക് കണക്കിലെടുത്തേ പറ്റൂ.
ലക്ഷദ്വീപിലെ ജനങ്ങളെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചുവിട്ട് അസ്വസ്ഥതയും അരാജകത്വവും സൃഷ്ടിക്കുന്നവര്‍ ദേശീയ താല്‍പര്യങ്ങളെയാണ് ധ്വംസിക്കുന്നത്. സത്യാവസ്ഥ മനഃപൂര്‍വ്വം ഇക്കൂട്ടര്‍ മറച്ചു വെക്കുന്നു.
കോവിഡിന്റെ രണ്ടാം തരംഗം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായപ്പോള്‍ ലക്ഷദ്വീപിലും ഉണ്ടായി. ഇതിന്റെ പേരില്‍ അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളത്തില്‍ പ്രതിദിനം ഇരുപതിനായിരത്തോളം പേര്‍ക്ക് രോഗം ബാധിക്കുന്നതിന്റെയും, മരണ സംഖ്യ 7500 ആയതിന്റെയും, ഒരു ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 70 പേര്‍ മരിച്ചതിന്റേയും ഉത്തരവാദിത്തം ഏറ്റെടുക്കുമോ ?
പ്രതിദിനം 800 രൂപാ ഓരോ ലിറ്റര്‍ പാലിനും ചിലവിട്ട് വന്‍ നഷ്ടം വരുത്തുന്ന സര്‍ക്കാര്‍ വക ഡയറി ഫാമുകള്‍ നിര്‍ത്തലാക്കി പകരം അമൂല്‍ പാല്‍ വിതരണം ചെയ്തു. ഇതിനെയാണ് ഗുജറാത്തി അധിനിവേശമെന്നും ബീഫ് നിരോധനമെന്നും പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.
50 ബാറുകളെ 558 ആയി ഉയര്‍ത്തി മദ്യപാനം സാര്‍വ്വത്രികമാക്കിയ മുഖ്യമന്ത്രിയാണ് ലക്ഷദ്വീപില്‍ മദ്യ നിരോധനം നീക്കിയതിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത്. ലക്ഷദ്വീപിനെ ഏറ്റവും വലിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആക്കുന്നതിന് ആവശ്യമായ ചില നടപടികള്‍ സ്വീകരിക്കേണ്ടി വന്നു. വരുമാനവും തൊഴില്‍ സാധ്യതയും വര്‍ദ്ധിക്കുവാന്‍ ചെയ്ത സദുദ്ദേശപരമായ നടപടിയെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
ലക്ഷദ്വീപില്‍ നാളിതുവരെ വേരൂന്നാന്‍ കഴിയാത്ത മുസ്ലിം ലീഗിനും സിപിഎമ്മിനും വര്‍ഗ്ഗീയ മുതലെടുപ്പിലൂടെ സ്വാധീനമുണ്ടാക്കുകയാണ് ലക്ഷ്യം. ദേശസ്‌നേഹികള്‍ ഈ രാജ്യവിരുദ്ധ നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..