ഗായത്രി ജനാർദനനും സുദീപ്തേ ദേയും തമ്മിലുള്ള ബംഗാളി പരമ്പരാഗതരീതിയിലുള്ള വിവാഹച്ചടങ്ങിൽനിന്ന്
തിരൂര്‍: മലയാളിയുവതിക്ക് വംഗനാട്ടില്‍നിന്ന് വരനെത്തി. വിവാഹം തിരൂരിലെ ഖത്തര്‍ ഓഡിറ്റോറിയത്തില്‍ ബംഗാളിലെ പരമ്പരാഗത ചടങ്ങോടെ ബുധനാഴ്ച രാത്രി നടത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശിയും മാങ്ങാട്ടിരി 'കാര്‍ത്തിക'യില്‍ താമസക്കാരനും മന്ത്രി വി. അബ്ദുറഹ്മാന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുമായ ജനാര്ദനന് പേരാമ്പ്രയുടെയും പി. രാജിയുടെയും മകള്‍ ഗായത്രി ജനാര്ദനന് മിന്നുകെട്ടാനാണ് ബംഗാളില്‍നിന്ന് സുദീപ്തേ ദേ എത്തിയത്.
ഇരുവരും ജോലിക്കിടയിലാണ് പരിചയപ്പെട്ടത്. ബില്‍ കാഷ് കുമാര്‍ദേയുടെയും ദീപാലി ദേയുടെയും മകനാണ് സുദീപ്തേ ദേ. ഇദ്ദേഹം ബെംഗളൂരുവില്‍ സ്ഫുട്നിക് വാക്സിന് കമ്പനിയിലാണ് ജോലിചെയ്യുന്നത്. ഗായത്രി വെറ്ററിനറി ഡോക്ടറാണ്. ഇരുവരും യു.കെ.യിലാണ് പഠിച്ചത്.

പൂജകളോടെയാണ് വിവാഹം തുടങ്ങിയത്. ആദ്യം വരന് വധുവിനെ കാണാതെ മറ്റൊരിടത്ത് മാറിയിരിക്കണം. തുടര്‍ന്ന് വിവാഹ വസ്ത്രമണിഞ്ഞ് വരനെ വിവാഹവേദിയിലേക്ക് ആനയിക്കും. വധുവിനെ പല്ലക്കിന് സമാനമായ പലകയില്‍ കയറ്റിയിരുത്തി വെറ്റില കൊണ്ട് മുഖം മറച്ച് ബന്ധുക്കള്‍ വിവാഹവേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് മാലയിടും.
വിവാഹം നിശ്ചയിച്ചാല്‍ സന്തോഷസൂചകമായി അണിയിച്ചൊരുക്കിയ ഒരു മത്സ്യത്തെ വരന്റെ വീട്ടിലേക്കും തുടര്‍ന്ന് വധുവിന്റെ വീട്ടിലേക്ക് തിരിച്ചു വേറൊരു മത്സ്യവും കൊടുത്തയക്കാറുണ്ട്. ഹില്‍സ, രോഹു എന്നീ മത്സ്യങ്ങളാണ് കുടുംബത്തിന്റെ സാമ്പത്തിക നിലക്കനുസരിച്ച് കൊടുത്തയക്കുക. മത്സ്യത്തിന് സാരിയുടുപ്പിച്ച് കമ്മലണിയിച്ച്സിന്ദൂരം ചാര്‍ത്തിയാണ് അലങ്കരിക്കുക.
വ്യാഴാഴ്ച കേരളത്തിന്റെ പരമ്പരാഗതചടങ്ങുകളോടുകൂടിയ വിവാഹം നടക്കും. ബുധനാഴ്ചത്തെ ചടങ്ങില്‍ മന്ത്രി വി. അബ്ദുറഹ്മാന്, കുറുക്കോളി മൊയ്തീന് എം.എല്‍.എ. എന്നിവര്‍ ആശംസകളുമായി എത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..