സീതാറാം യെച്ചൂരി, ബി. ഗോപാലകൃഷ്ണൻ. Photo: PTI, Mathrubhumi Archives| Ridhin Damu
തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയനെ പോലെ എന്നും പത്രസമ്മേളനം നടത്തുന്നില്ലെന്ന സീതാറാം യെച്ചൂരിയുടെ ആരോപണവും വിമര്‍ശനവും ബാലിശമാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലകൃഷ്ണന്‍.
കൊറോണ പ്രതിരോധ പ്രവര്‍ത്തനം സമര്‍ത്ഥമായി നടത്തുന്നതിന്റെ പേരില്‍ ലോകം മുഴുവന്‍ മോദിയെ പ്രശംസിക്കുമ്പോള്‍, പ്രധാനമന്ത്രി പത്രക്കാരെ ഭയന്ന് പത്രസമ്മേളനം നടത്തുന്നില്ലെന്നും എന്നും പത്രസമ്മേളനം നടത്താന്‍ പിണറായി കാണിക്കുന്ന ധൈര്യം കാണിക്കണമെന്നുമാണ് യെച്ചൂരി വിമര്‍ശിക്കുന്നത്. പരമ ദയനീയമാണ് യെച്ചൂരിയുടെ വിമര്‍ശനം.
മരണക്കണക്ക് പറയാന്‍ എന്നും മാധ്യമങ്ങളില്‍ മുഖ്യമന്ത്രി വരുന്നത് പോലെ പ്രധാനമന്ത്രിയും വരണം, എന്നിട്ട് വേണം യെച്ചൂരിക്ക് മോദിയുടെ കോട്ടും ഷര്‍ട്ടും സ്വര്‍ണ്ണനൂലാണന്ന് പറഞ്ഞ് കൊറോണക്കാലത്ത് വിവാദം ഉണ്ടാക്കാന്‍. മോദിയെ വിമര്‍ശിക്കാന്‍ പഴുതില്ലാത്ത അവസ്ഥയാണിപ്പോള്‍ പ്രതിപക്ഷങ്ങള്‍ക്കുള്ളത്.
അവിരാമം ജോലി ചെയ്യുന്ന പ്രധാനമന്ത്രിയെ പുകഴ്ത്താന്‍ വയ്യ, വിമര്‍ശിക്കാന്‍ പഴുതുകളുമില്ല. അപ്പൊ പിന്നെ വിമര്‍ശിക്കാന്‍ എങ്ങിനെ എങ്കിലും പഴുതുകള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിമര്‍ശനം നടത്തിയിട്ടുള്ളത്.
യെച്ചൂരി നേരിട്ട് ഈ കൊറോണക്കാലത്ത് ജനങ്ങള്‍ക്കായി എന്ത് ചെയ്തു എന്ന ചോദ്യം പ്രസക്തമാകുമ്പോഴാണ് ഈ ആരോപണം അദ്ദേഹം ഉയര്‍ത്തുന്നത്. കമ്യൂണിസ്റ്റ് ഭരണമുള്ള കേരളത്തിലെ ജനങ്ങള്‍ ഡല്‍ഹിയില്‍ കഷ്ടപ്പെടുന്നു. കേരള ഹൗസില്‍ മലയാളി നഴ്‌സുമാര്‍ക്ക് ഒരു കാര്യം ചെയ്ത് കൊടുക്കുന്നില്ല. നഴ്‌സുമാരടക്കം മലയാളികള്‍ ഡല്‍ഹിയില്‍ ക്ലേശങ്ങള്‍ അനുഭവിക്കുമ്പോഴും അതിനെപ്പറ്റി ഒരക്ഷരം പറയുകയാ അവരെ രക്ഷിക്കാന്‍ സഹായിക്കുകയോ ചെയ്യാതെയാണ് യെച്ചൂരി മോദിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യവകുപ്പ് പ്രത്യേക പത്രസമ്മേളനം എന്നും നടത്തുന്നത് യെച്ചൂരി അറിയാതെയാണൊ പിണറായി വിജയനെ ഉദ്ധരിച്ചു കൊണ്ടുള്ള ഈ വിമര്‍ശനം. ആരോഗ്യമന്ത്രിക്കും ധനമന്ത്രിക്കും കേരളത്തില്‍ അവസരം കൊടുക്കാതെയുള്ള മുഖ്യമന്ത്രിയുടെ സമീപനമല്ല കേന്ദ്ര സര്‍ക്കാരിന്റേത്.
ആരോഗ്യകാര്യങ്ങള്‍ ആരോഗ്യ വകുപ്പും, സാമ്പത്തിക കാര്യങ്ങള്‍ ധനവകുപ്പും വിവരങ്ങള്‍ പ്രത്യകം പ്രത്യേകം ജനങ്ങള്‍ക്ക് കൈമാറുമ്പോള്‍ എത്ര പേര്‍ മരിച്ചു, എത്ര പേര്‍രോഗമുക്തരായി എന്ന കണക്കറിയാന്‍ മുഖ്യമന്ത്രിയുടെ വാമൊഴിക്ക് കേരളം കാത്തിരിക്കുന്നത് ജനാധിപത്യ വികേന്ദ്രീകര ഭരണ സംവിധാനത്തിന്റെ സമീപനമോ അതോ ഏകാധിപത്യ സ്വഭാവമോ എന്ന വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു.
മുഖ്യമന്ത്രി അത് തുടരട്ടെ, പക്ഷെ പ്രധാനമന്ത്രി അങ്ങിനെ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിമര്‍ശനം ഉന്നയിക്കുന്നത് അര്‍ഥശൂന്യമാണ്. പ്രധാനമന്ത്രിയെ കൊണ്ട് പത്രസമ്മേളനം നടത്തിപ്പിച്ച് തിരിച്ച് വിമര്‍ശന പത്രസമ്മേളനം നടത്താനായിരിക്കാം യെച്ചൂരി ഈ ആരോപണച്ചൂണ്ടയിട്ടത്. തല്‍ക്കാലം ഈ ചൂണ്ടയില്‍ കൊത്തുന്നവരല്ല കേന്ദ്രം ഭരിക്കുന്നത് എന്ന് യെച്ചൂരി അറിഞ്ഞാല്‍ നന്നെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
content highlights: b gopalakrishnan criticises sitaram yechury


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..