Screengrab | Mathrubhumi News
തൃശ്ശൂര്‍: പാവറട്ടിയില്‍ അമ്മയുടെ മൃതദേഹം അവസാനം മക്കളെ കാണിച്ചു. ആത്മഹത്യ ചെയ്ത ആശയുടെ മൃതദേഹമാണ് ഭർതൃവീട്ടുകാരുടെ വിലക്കിനൊടുവില്‍ മക്കളെ കാണിച്ചത്. മൃതദേഹം കാണാന്‍ രണ്ടു മക്കളെയും കൊണ്ടുവരില്ലെന്ന് നേരത്തേ ഭര്‍തൃവീട്ടുകാര്‍ ശാഠ്യം പിടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ മൂന്നുദിവസത്തോളം വൈകി. വെള്ളിയാഴ്ച മക്കളെത്തി ആശയുടെ സംസ്കാരച്ചടങ്ങില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്തു.
കഴിഞ്ഞ 12-ന് നാട്ടികയിലെ ഭര്‍തൃവീട്ടില്‍വെച്ച് വിഷക്കായ കഴിച്ചാണ് ആശ ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നാലെ ആശുപത്രിയില്‍വെച്ച് കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചു. മരണമടഞ്ഞ ശേഷം മൃതദേഹം ആദ്യം ആശയുടെ വീട്ടിലെത്തിച്ചു. പിന്നീട് ഭര്‍തൃവീട്ടില്‍ കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാല്‍ മൃതദേഹം ഭര്‍തൃവീട്ടിലേക്ക് കൊണ്ടുവരാനോ കുട്ടികളെ കാണിക്കാനോ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനോ ഭര്‍ത്താവ് സന്തോഷും വീട്ടുകാരും സമ്മതിച്ചില്ല. ഇതോടെ മൃതദേഹം സംസ്കരിക്കാനാവാതെ ആശയുടെ വീട്ടുകാര്‍ മൂന്നു ദിവസത്തോളം പ്രതിസന്ധിയിലായി. അതുവരെ മൃതദേഹം ആശയുടെ വീട്ടുമുറ്റത്ത് ഫ്രീസറില്വെച്ചിരിക്കുകയായിരുന്നു.
ഇതിനിടയില്‍ കുട്ടികളെ എത്തിക്കാനുള്ള ചര്‍ച്ചകളും പുരോഗമിച്ചു. സംഭവം വിവാദമായതോടെ പോലീസും ജില്ലാ ഭരണകൂടവും കാര്യക്ഷമമായി വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്നാണ് കുട്ടികളെ ആശയുടെ വീട്ടിലെത്തിക്കാനും അന്ത്യകര്‍മങ്ങള്‍ ചെയ്യാനും ധാരണയായത്. ആദ്യഘട്ടത്തില്‍ സന്തോഷും വീട്ടുകാരും പോലീസിനോട് സഹകരിച്ചിരുന്നില്ല. പിന്നീട് കുട്ടികളെ ആശയുടെ വീട്ടിലെത്തിക്കുന്നതിനും അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതിനും അനുവദിക്കുകയായിരുന്നു. കുട്ടികളാണ് ആശയുടെ ചിതയ്ക്ക് തീകൊളുത്തിയത്.
അതേസമയം, ആശയുടെ ആത്മഹത്യയ്ക്ക് കാരണമെന്തെന്ന അന്വേഷണത്തിലേക്ക് പോലീസ് അടുത്ത ഘട്ടത്തില്‍ കടന്നേക്കും. മൃതദേഹം സംസ്കരിച്ചതിനെത്തുടര്ന്ന് ഇനി നിയമനടപടികളിലേക്ക് പ്രവേശിക്കാനാണ് ആശയുടെ വീട്ടുകാരുടെ തീരുമാനം. ആശയുടേതായി ഗാര്‍ഹിക പീഡനം സംബന്ധിച്ച പരാതികളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. ആശയുടെ മരണമൊഴിയിലും ഭര്തൃവീട്ടുകാര്ക്കെതിരായി ഒന്നുമുണ്ടായിരുന്നില്ല.
എന്നാല്‍, ഭര്തൃവീട്ടിലുണ്ടായിരുന്ന ചില പ്രശ്നങ്ങള്‍ ആശ വീട്ടുകാരുമായി പങ്കുവെച്ചിരുന്നു. വലിയ പീഡനങ്ങളാണ് ഭര്‍തൃവീട്ടില്‍നിന്ന് നേരിടേണ്ടി വരുന്നതെന്നും ഭക്ഷണം നല്കുന്നതില് ഉള്‍പ്പെടെ വിവേചനം കാണിച്ചിരുന്നുവെന്നും ആശ വെളിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ ആരോപിക്കുന്നു.
Content Highlights: asha's body is shown to her children, tearful, and her husband santosh is in custody
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..