അരിക്കൊമ്പൻ | Photo: Mathrubhumi Library
ന്യൂഡൽഹി: അരിക്കൊമ്പനെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാർ നൽകുന്ന ഹർജിക്കെതിരെ സുപ്രീം കോടതിയിൽ തടസ ഹർജി. 'വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി' എന്ന മൃഗസ്നേഹികളുടെ സംഘടനയാണ് സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തത്. സർക്കാർ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്നാണ് ആവശ്യം.
ഹൈക്കോടതി വിധി നടപ്പാക്കാൻ പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാൻ അനുവദിക്കണമെന്നും സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ അരിക്കൊമ്പനെ കാട്ടിൽ നിന്ന് മാറ്റാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത് എന്നാണ് മൃഗസ്നേഹികളുടെ സംഘടനയുടെ ആശങ്ക.
അഭിഭാഷകൻ ജോൺ മാത്യു ആണ് തടസ ഹർജി ഫയൽ ചെയ്തത്. സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് സംഘടനയ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകും.
പറമ്പികുളത്തേക്ക് അരികൊമ്പനെ മാറ്റുന്നതിനോട് സംഘടനയ്ക്ക് എതിർപ്പില്ല. കാട്ടിലേക്ക് മാത്രമേ അരിക്കൊമ്പനെ മാറ്റാവൂ എന്ന് വി. ചിദംബരേഷ് സുപ്രീം കോടതിയിൽ വാദിക്കും. കാട്ടിൽ സ്വതന്ത്രമായി ജീവിക്കാൻ അരിക്കൊമ്പനെ അനുവദിക്കണം എന്നാണ് സംഘടനയുടെ ആവശ്യം. ഇതിന് പുറമെ കേരളത്തിലെ ആനത്താരകളിലെ റിസോർട്ടുകൾക്കെതിരെ നടപടി വേണമെന്നും സംഘടന സുപ്രീം കോടതിയിൽ ആവശ്യപ്പെടും. തമിഴ്നാട്ടിലെ നീലഗിരിയിൽ ആനത്താരകളിലെ റിസോർട്ടുകൾക്കെതിരെ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ നടപടിക്ക് സമാനമായ ഇടപെടൽ കേരളത്തിലും ഉണ്ടാകണമെന്നാണ് സംഘടനയുടെ ആവശ്യം.
Content Highlights: arikomban walking eye foundation for animal advocacy approaches sc


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..