മയക്കുവെടി വെച്ചു തളച്ചശേഷം കുങ്കിയാനകളാൽ ചുറ്റപ്പെട്ട അരിക്കൊമ്പന്റെ കണ്ണിൽ കറുത്ത തുണി കെട്ടിയപ്പോൾ |ഫോട്ടോ: ബി. മുരളീകൃഷ്ണൻ
ഇടുക്കി: വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം മയക്കുവെടിവെച്ച് പിടികൂടിയ ചിന്നക്കനാലുകാരുടെ ഉറക്കം കെടുത്തിയ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പെരിയാര്‍ കടുവാ സാങ്കേതത്തില്‍ തുറന്നുവിട്ടു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ആനയെ തുറന്നുവിട്ടത്. ശേഷം ദൗത്യസംഘം മടങ്ങി. അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ച ജി.പി.എസ്. റേഡിയോ കോളറില്‍ നിന്ന് സിഗ്നലുകള്‍ ലഭ്യമായി തുടങ്ങിയെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
'ആന ആരോഗ്യവാനാണ്. ചികിത്സ നല്‍കേണ്ട മുറിവുകളൊന്നും ശരീരത്തിലില്ല. മയക്കം പൂര്‍ണ്ണമായും വിട്ടശേഷമാണ് തുറന്നുവിട്ടത്' പെരിയാര്‍ കടുവാ സാങ്കേത അസി.ഫീല്‍ഡ് ഡയറക്ടര്‍ ഷുഹൈബ് പറഞ്ഞു. തുറന്നുവിട്ട ഭാഗത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്ത് അരിക്കൊമ്പന്‍ എത്തിയെന്നും അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച 11.57 ഓടെയാണ് ദൗത്യ സംഘം അരിക്കൊമ്പനെ ആദ്യ മയക്കുവെടി വെച്ചത്. വെടികൊണ്ട് അല്പദൂരം ഓടിയ ആന മരങ്ങളുടെ മറവിലേക്ക് കയറി. പിന്‍തുടര്‍ന്ന ദൗത്യസംഘം 12.43, 2.01, 2.26 എന്നീ സമയങ്ങളില്‍ വീണ്ടും മയക്കുവെടി വെച്ചു. ചിന്നക്കനാല്‍ വിലക്കിന് താഴെ റോഡിന്റെ മറുകരയില്‍ തളര്‍ന്നുനിന്ന അരിക്കൊമ്പനെ കുങ്കിയാനകള്‍ ചേര്‍ന്ന് വളഞ്ഞുപിടിക്കുകയായിരുന്നു. ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ അക്രമം വിതയ്ക്കുന്ന കാട്ടുകൊമ്പനെ പിടികൂടാന്‍ ഫെബ്രുവരി 21-നാണ് വനംവകുപ്പ് ഉത്തരവിട്ടത്.
ഉപഗ്രഹട്രാക്കിങ്ങുള്ള കോളറാണ് അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. പെരിയാര്‍ വന്യജീവിസങ്കേതത്തില്‍ തന്നെയാകും ട്രാക്കിങ് കേന്ദ്രം. റേഡിയോ ട്രാന്‍സ്മിറ്റര്‍ വെള്ളം കയറാത്തതും പെട്ടെന്ന് പൊട്ടാത്തതുമായ ഒരു ചെപ്പിനുള്ളിലാക്കി കഴുത്തില്‍ പിടിപ്പിക്കാനായി തുകല്‍സമാനമായ ബെല്‍റ്റും തീര്‍ത്തിട്ടുണ്ട്. കോളറില്‍നിന്നുള്ള സിഗ്‌നലുകള്‍ സാറ്റ്ലൈറ്റ് വഴി ട്രാക്കിങ് കേന്ദ്രത്തില്‍ ലഭിച്ചുകൊണ്ടിരിക്കും.
ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമതി ആവശ്യപ്പെട്ടിരുന്നത് സാറ്റ്ലൈറ്റിനൊപ്പം വെരി ഹൈ ഫ്രീക്വന്‍സി (വി.എച്ച്.എഫ്.) കോളര്‍ വേണമെന്നാണ്. വി.എച്ച്.എഫ്. ആണെങ്കില്‍ ആന്റിന ഉപയോഗിച്ച് ആനയുടെ കൃത്യസ്ഥാനം നിര്‍ണയിക്കാനാകും. ഈ സംവിധാനം അരിക്കൊമ്പനിട്ട കോളറിലുണ്ടോ എന്നതില്‍ വ്യക്തതയില്ല. രണ്ടോ മൂന്നോ വര്‍ഷമായിരിക്കും ബാറ്ററികാലവാധി.
Content Highlights: arikomban mission success- received signals-periyar tiger reserve


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..