
ന്യൂഡല്‍ഹി: രാജ്യത്തെ യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് ആവിഷ്കരിച്ച പ്രധാനമന്ത്രി യുവ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മാതൃഭൂമി സബ് എഡിറ്റര്‍ അനുരഞ്ജ് മനോഹര്‍. 22 ഇന്ത്യന്‍ ഭാഷകളില്‍ നിന്നായി 75 യുവ എഴുത്തുകാരെയാണ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തത്.
ദേശീയ തലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ആദ്യ വനിതാ സ്വാതന്ത്ര്യ സമരസേനാനികളിലൊരാളായ എ.വി. കുട്ടിമാളു അമ്മയെ കുറിച്ചുള്ള അനുരഞ്ജിന്റെ കുറിപ്പും ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചു. തുടര്‍ന്ന് രാജ്യത്തെ പ്രമുഖരായ എഴുത്തുകാർ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സിന് ശേഷമാണ് 75 യുവ എഴുത്തുകാരുടെ പട്ടികയില്‍ അനുരഞ്ജ് ഉള്‍പ്പെട്ടത്.
യുവ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആറുമാസത്തേക്ക് പ്രതിമാസം 50,000 രൂപയുടെ സ്റ്റൈപ്പന്റ് (ആകെ മൂന്ന് ലക്ഷം രൂപ) ലഭിക്കും. മികച്ച എഴുത്തുകാരുമായി സംവദിക്കുന്നതിനും സാഹിത്യോത്സവങ്ങളില്‍ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും.
തിരഞ്ഞെടുക്കപ്പെട്ട 75 യുവ എഴുത്തുകാര്‍ക്ക് ജനുവരി ഏഴ് മുതല്‍ 10 വരെ പരിശീലനം നല്‍കും. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന ഇവരുടെ പുസ്തകം നാഷണല്‍ ബുക്ക് ട്രസ്റ്റ് പ്രസീദ്ധീകരിക്കും. അതിന്റെ റോയല്‍റ്റിയും എഴുത്തുകാര്‍ക്ക് ലഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..