Representational Image| Photo: Mathrubhumi
തിരുവനന്തപുരം: വൈദ്യുതിവാഹന ഇടപാടിലും വൈദ്യുതി വാങ്ങുന്നതിലും ഉൾപ്പെടെ ബോർഡ് ചെയർമാനെതിരേ ഗുരുതര ആരോപണങ്ങളുമായി കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ. സംഘടനാ പ്രസിഡന്റ് എം.ജി. സുരേഷ്‌കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് ആരോപണങ്ങളുന്നയിച്ചത്. ക്രമക്കേടുകൾക്കെതിരേ നിലപാട് എടുത്തതുകൊണ്ടാണ് ചെയർമാൻ സംഘടനാ നേതാക്കൾക്കെതിരേ പകപോക്കൽ നടപടി സ്വീകരിക്കുന്നതെന്ന് എം.ജി. സുരേഷ്‌കുമാറും ജനറൽ സെക്രട്ടറി ബി. ഹരികുമാറും ആരോപിച്ചു.
ബോർഡ് 17,400 രൂപയ്ക്ക് നിർമിക്കുന്ന ഫാൾട്ട് പാസ് ഡിക്റ്റേറ്ററുകൾ ഒന്നിന് 1.8 ലക്ഷം രൂപ നൽകി 20,000 എണ്ണം പുറമേനിന്നു വാങ്ങാൻ തീരുമാനിച്ചു. സംഘടനയുടെ എതിർപ്പിനെത്തുടർന്ന് ഇത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. 1200 വൈദ്യുതവാഹനങ്ങൾ വാങ്ങാനുള്ള തീരുമാനം 65 ആയി കുറയ്ക്കേണ്ടിവന്നു. ചെയർമാന്റെ ഡ്രൈവറുടെ പേരിൽ മാർച്ച് 16-ന് ഒരു ടാറ്റാ ഹാരിയർ കാർ രജിസ്റ്റർചെയ്തതിനെക്കുറിച്ചും അന്വേഷിക്കണം. -സുരേഷ്‌കുമാർ ആവശ്യപ്പെട്ടു.
ബാറ്ററി പവർസ്റ്റോറേജ് ഇടപാടും വൈദ്യുതി വാങ്ങലുകളും പരിശോധിക്കണം. വെള്ളിയാഴ്ചയും കരിദിനാചരണം തുടരും. 11 മുതൽ വൈദ്യുതിഭവനുമുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങും. ഓഫീസുകളിൽ പ്രതിഷേധവും മാനേജ്‌മെന്റിനോട് നിസ്സഹകരണവും തുടരും. 12-ന് സമരസഹായ സമിതി രൂപവത്കരിക്കും - നേതാക്കൾ പറഞ്ഞു.
ആരോപണങ്ങൾ അടിസ്ഥാനരഹിതം -ചെയർമാൻ
താത്കാലിക ഡ്രൈവറുടെ ബന്ധു ടാറ്റാ ഹാരിയർ വാങ്ങിയതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി.ക്ക് ഒരു ബന്ധവുമില്ലെന്ന് ചെയർമാൻ ബി. അശോക് പത്രക്കുറിപ്പിൽ അറിയിച്ചു.
ഡ്രൈവറുടെ സഹോദരീ ഭർത്താവാണ് കാർ വാങ്ങിയത്. അവരുടെ പഴയ കാർ വിറ്റുകിട്ടിയ ആറുലക്ഷം രൂപയ്ക്കും ബാക്കി ബാങ്ക് വായ്പയ്ക്കുമാണ് വാങ്ങിയത്. 15.31 ലക്ഷം രൂപയുടെ വായ്പയുണ്ട്. ആരോപണം ഉന്നയിച്ച അസോസിയേഷൻ ഭാരവാഹികളായ എം.ജി. സുരേഷ്‌കുമാറിനും ബി. ഹരികുമാറിനും അച്ചടക്ക ലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. വ്യാജ ആരോപണങ്ങൾ ഉയർത്തിയതിന് ഇരുവർക്കും കാരണംകാണിക്കൽ നോട്ടീസ് നൽകും.
ആർ.ഡി.എസ്.എസ് പദ്ധതിയുടെ ഭാഗമായാണ് ഫാൾട്ട് പാസ് ഡിറ്റക്ടർ വാങ്ങാൻ തീരുമാനിച്ചത്. ഇതിന്റെ വില കേന്ദ്രസർക്കാർ പോർട്ടലിൽ വ്യക്തമാക്കിയിട്ടുണ്ട്. വിശദ പദ്ധതിരേഖയിൽ വില ഉൾക്കൊള്ളിച്ചിട്ടുണ്ട്. പഠനത്തിനു ശേഷമേ റിപ്പോർട്ട് തയ്യാറാക്കുകയുള്ളൂ. ഇതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ചെയർമാൻ അറിയിച്ചു.
അതേസമയം എക്സിക്യുട്ടീവ് എൻജിനിയർ ജാസ്മിൻ ബാനുവിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ബോർഡിൽ വിലക്ക് ലംഘിച്ച് ഓഫീസർമാർ സമരം ചെയ്തിരുന്നു. ചെയർമാൻ പ്രഖ്യാപിച്ച ഡയസ്‌നോൺ ലംഘിച്ചായിരുന്നു ഇത്. ഉദ്യോഗസ്ഥ അനധികൃതമായി അവധിയെടുത്തെന്ന് മാനേജ്‌മെന്റും പ്രതികാരനടപടിയാണെന്ന് സംഘടനയും പറയുന്നു. അന്പതോളം ഓഫീസർമാർ ചെയർമാനും ഡയറക്ടർമാരും പങ്കെടുത്ത യോഗത്തിൽ തള്ളിക്കയറി. എന്നാൽ, ഈ സമരത്തിൽ പങ്കെടുത്തതിനെക്കുറിച്ച് സുരേഷ്‌കുമാറിന്റെ സസ്പെൻഷൻ ഉത്തരവിൽ പരാമർശമില്ല.
ഈ സംഭവവികാസങ്ങളെക്കുറിച്ച് വ്യാഴാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗം വിശദമായി ചർച്ചചെയ്ത ശേഷമാണ് സമരക്കാർക്കെതിരേ കടുത്ത നടപടികൾക്ക് തീരുമാനിച്ചത്. അസോസിയേഷൻ ഭാരവാഹികൾ വ്യാഴാഴ്ച ചെയർമാനെതിരേ പത്രസമ്മേളനത്തിൽ അഴിമതി ആരോപണവും ഉന്നയിച്ചിരുന്നു.
ചരിത്രത്തിൽ രണ്ടുതവണ മാത്രമാണ് ബോർഡ് യോഗം ചേരുന്ന മുറിയിൽ പ്രതിഷേധമുണ്ടായത്. 2008-ൽ മുമ്പ് രാജീവ് സദാനന്ദൻ ചെയർമാനായിരുന്ന കാലത്ത് ബോർഡ് യോഗസ്ഥലത്ത് ഉന്തുംതള്ളും ഉണ്ടായിട്ടുണ്ട്. അതിനുശേഷം ഇപ്പോഴാണ് സംഭവം. ഇത് തികഞ്ഞ ഗൗരവത്തോടെ കാണണമെന്ന ചെയർമാന്റെ നിലപാടിന് യോഗം അംഗീകാരം നൽകി.
ബോർഡ് ആസ്ഥാനമായ വൈദ്യുതിഭവന്റെ സുരക്ഷ വർധിപ്പിക്കാനും യോഗം തീരുമാനിച്ചു. വ്യവസായ സുരക്ഷാസേനയെ വീണ്ടും സുരക്ഷാച്ചുമതല പൂർണമായും എൽപ്പിക്കാനാണ് ആലോചന. വ്യവസായ സുരക്ഷാസേനയെ വിന്യസിച്ചതിനെതിരേ ഇടതുസംഘടനകൾ നടത്തിയ ദിവസങ്ങൾ നീണ്ട സമരം ഇടതുമുന്നണി നേതൃത്വം ഇടപെട്ടാണ് ഒത്തുതീർപ്പാക്കിയത്. അതോടെ സേനയെ ഡേറ്റാ സെന്ററിന്റെ ചുമതല മാത്രം ഏൽപ്പിച്ചു. ഇപ്പോഴത്തെ ചെയർമാനെതിരേ ഇടതുസംഘടനകൾ തൊട്ടുമുമ്പ് നടത്തിയ അനിശ്ചിതകാല സമരം സി.പി.എമ്മിന്റേയും ഇടതുമുന്നണിയുടെയും സംസ്ഥാനനേതൃത്വം ഇടപെട്ടാണ് ഒത്തുതീർപ്പാക്കിയത്. സംഘടനകളും ചെയർമാനും ഒത്തൊരുമയോടെ മുന്നോട്ടുപോകാനാണ് അന്ന് തീരുമാനിച്ചത്.
Content Highlights: Allegation against the KSEB chairman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..