-
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ ഗ്രൗണ്ട് ഹാന്ഡ്ലിങ് ഏജന്‍സികളുടെ പങ്ക് സംബന്ധിച്ചും ആരോപണം. എയര്‍ ഇന്ത്യ സാറ്റ്സിലെ മുന്‍ ജീവനക്കാരനാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ മാതൃഭൂമി ന്യൂസിനോടു നടത്തിയത്.
വിമാനത്താവളത്തിന്റെ എല്ലാ സുരക്ഷാ മേഖലയിലും ഏജന്‍സികളുടെ അടുപ്പക്കാര്‍ ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇമിഗ്രേന്‍, കസ്റ്റംസ്, സി.ഐ.എസ്.എഫ്. മേഖലകളില്‍ താല്പര്യക്കാരെ നിര്‍ത്തുന്നുമുണ്ട്. ബിനോയ് ജേക്കബ് ഉള്‍പ്പെടെയുള്ള ഉന്നതരുടെ കീഴിലാണ് അനധികൃത ഇടപെടലുകള്‍ നടന്നിരുന്നതെന്നും എതിര്‍ത്തപ്പോള്‍ കള്ളക്കേസില്‍ കുടുക്കിയെന്നും എയര്‍ ഇന്ത്യ സാറ്റ്സ് മുന്‍ ജീവനക്കാരന് പറഞ്ഞു.
എയര്‍ പോര്‍ട്ടിലെ ഓരോ മേഖലയും സെന്‍സിറ്റീവ് ആണ്. ഈ മേഖലകളിലെല്ലാം അവരുടേതായ ആളുകളെ തിരുകി കയറ്റുകയാണ്. ബിനോയ് ജേക്കബിന് താല്പര്യമല്ലാത്തവരെ, അല്ലെങ്കില്‍ അവരുടെ കാര്യങ്ങളുമായി ബന്ധപ്പെടാന്‍ താല്പര്യമില്ലാത്തവരെ ഒഴിവാക്കി വിടുകയാണ് ചെയ്യുന്നത്.
എയര്‍ ഇന്ത്യയുടെ പഴയ പി.ആര്.ഒ. ആയിരുന്ന ഷിബു എന്നയാളെ ഇതുപോലൊരു കേസില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് പണ്ട് സസ്പെന്‍ഷനിലായത്. സിലികെയറിന്റെ സ്റ്റേഷന് മാനേജരായിരുന്ന ബോബി ജോര്‍ജ് എന്നയാളെയും കേസില്‍ പെടുത്തി. എതിരെ നില്ക്കുന്ന ആളുകളെ പരമാവധി ഒഴിവാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇതിനു ശേഷം അവര്‍ക്ക് താല്പര്യമുള്ള ആളുകളെ ഓരോ മേഖലയിലും തിരുകി കയറ്റും. ഇന്ന് എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് യാതൊരു റോളുമില്ല. ഗ്രൗണ്ട് ഹാന്ഡ്ലിങ് ജീവനക്കാര്‍ക്കാണ് മുഴുവന്‍ റോളും. ഗ്രൗണ്ട് ഹാന്ഡ്ലിങ് ഏജന്‍സിയുടെ തലപ്പത്ത് ഇങ്ങനെ ഒരാള്‍ ഇരുന്നാല്‍, ഓരോ അതീവ സുരക്ഷാമേഖലയിലും പോകേണ്ടത് തീരുമാനിക്കുന്നത് ഇവരാണ്.
ചില പെണ്‍കുട്ടികളെയും ഇദ്ദേഹം ട്രെയിനിങ്ങിനായി മുംബൈയിലേക്കും ഡല്‍ഹിക്കും കൊണ്ടുപോയിരുന്നു. എന്ത് ട്രെയിനിങ് ആണ് ഏത് ട്രെയിനിങ് ആണ് എന്നറിയില്ല. അന്ന് അവരുടെ ശമ്പളം എണ്ണായിരവും പതിനായിരവുമാണ്-മുന്‍ ജീവനക്കാരന് പറഞ്ഞു.
ഗ്രൗണ്ട് ഹാന്ഡ്ലിങ് ഏജന്‍സിയിലെ ജീവനക്കാരാണ് വിമാനത്താവളത്തിലെ പ്രധാനമായ കേന്ദ്രങ്ങളിലെല്ലാം ചുമതലയിലുണ്ടാകാറുള്ളത്. സാധാരണയായി എയര്‍ലൈനുകള്‍ അവരുടെ ജീവനക്കാരെ നിയമിക്കാറുണ്ട്. എന്നാല്‍ ജോലിഭാരം കാരണം ഇതിന്റെ സബ് കോണ്‍ട്രാക്ട് ഗ്രൗണ്ട് ഹാന്ഡ്ലിങ് ഏജന്‍സികള്‍ക്ക് കൈമാറുന്നു. ഇത് മുതലാക്കി ചിലര്‍ അവിടെ ക്രമക്കേടുകള്‍ നടത്തുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
നേരത്തെ ബിനോയ് ജേക്കബിനെ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം എന്‍.ഐ.എയും കസ്റ്റംസും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍ ജീവനക്കാരന്റെ നിര്‍ണായകമായ വെളിപ്പെടുത്തല്‍.
മുന്‍പ് ബിനോയ് ജേക്കബ് ഉള്‍പ്പെടെയുള്ള ഉന്നതരുടെ നേതൃത്വത്തിനു കീഴില്‍ ഇത്തരത്തിലുള്ള അനധികൃത ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നും കസ്റ്റംസ്, ഇമിഗ്രേഷന്‍ തുടങ്ങിയ അതീവ സുരക്ഷ മേഖലകളില്‍ ജീവനക്കാരെ തിരഞ്ഞെടുത്ത് നിയമിക്കുന്നു എന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
പല മേഖലകളിലും കാര്‍ഗോ കോംപ്ലക്സില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ആളുകള്‍ കടന്നു കയറുന്നു എന്ന് ആരോപണം ഉയരുമ്പോള്‍ അന്വേഷണം ഗ്രൗണ്ട് ഹാന്ഡ്ലിങ് ഏജന്‍സികളെ കൂടി കേന്ദ്രീകരിച്ച് മുന്നോട്ടു പോകുമെന്നാണ് സൂചന.
ചില വനിത ജീവനക്കാരെ പരിശീലനത്തിന് എന്ന പേരില്‍ മുംബൈയിലും ഡല്‍ഹിയിലും കൊണ്ടുപോകുന്നുണ്ടെന്നും മുന്ജീവനക്കാരന് ആരോപിച്ചു. സാധാരണയായി ട്രെയിനിങ് മൊഡ്യൂളില്‍ ഇങ്ങനെ ഒരു കാര്യമില്ല. പിന്നെ എന്തിനാണ് ഇങ്ങനെ കൊണ്ടുപോകുന്നതെന്ന് അറിയില്ലെന്നും മുന്‍ജീവനക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
content highlights: allegation against ground handling agencies in connection with gold smuggling
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..