1. പി.സി ജോർജ് 2. എ.കെ.ജി സെന്റർ ആക്രമണത്തിന്റെ സിസിടിവി ദൃശ്യം. 3. സ്വപ്‌ന സുരേഷ് | Mathrubhumi archives
തിരുവനന്തപുരം: ആരോപണങ്ങള്‍ക്ക് പ്രത്യാരോപണങ്ങള്‍ മാത്രമല്ല, കേസും അറസ്റ്റും സ്‌ഫോടനവുംവരെ സംഭവിക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. നിയമസഭകൂടി സമ്മേളിക്കുന്നതിനാല്‍ തന്ത്രങ്ങളും രൂക്ഷമാകാനാണ് സാധ്യത. ജനം നിര്‍വികാരമായി നില്‍ക്കുകയും രാഷ്ട്രീയ കക്ഷികള്‍ വൈരാഗ്യബുദ്ധിയോടെ കളംനിറഞ്ഞ് കളിക്കുകയും ചെയ്യുന്നതാണ് കേരളം കാണുന്നത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ സ്വപ്നയുടെ വെളിപ്പെടുത്തലില്‍ തുടങ്ങിയ വിവാദങ്ങളോട് ഒരേസമീപനമാണ് സി.പി.എമ്മും എല്‍.ഡി.എഫും ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. സംഘപരിവാറിന്റെ അടുക്കളയില്‍ വേവിച്ചെടുക്കുന്ന അസംബന്ധം എന്നതാണ് അതിനാകെയുള്ള പാര്‍ട്ടി വിശേഷണം.
നിയമസഭ തുടങ്ങിയതോടെ രംഗം വീണ്ടും ചൂടുപിടിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരും മുന്നണിയും വിശദീകരണം പിശുക്കിയതോടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലെന്ന് പ്രതിപക്ഷം വീണ്ടും വീണ്ടും പറയുകയാണ്.
അര്‍ധരാത്രിയോടെ എ.കെ.ജി. സെന്ററിലേക്ക് സ്‌ഫോടകവസ്തുവെറിഞ്ഞതും പീഡന പരാതിയിലെ പി.സി. ജോര്‍ജിന്റെ അറസ്റ്റുംകൂടി ആയതോടെ രാഷ്ട്രീയ അന്തരീക്ഷം മാറി.
അമേരിക്കയിലെ സാമ്പത്തിക ഇടപാടുമുതല്‍ ഫാരിസ് അബൂബക്കറിന്റെ രണ്ടാം വരവുവരെ ഈ ഘട്ടത്തിലുണ്ടായി. പി.സി. ജോര്‍ജിനോട് യു.ഡി.എഫിന് പഥ്യമില്ലെന്നതിനാല്‍, അദ്ദേഹം മുഖ്യമന്ത്രിക്കെതിരേ ഉയര്‍ത്തിയ ആരോപണങ്ങളെ അതേരീതിയില്‍ അവര്‍ ഏറ്റെടുക്കാനിടയില്ല. എന്നാല്‍ അതിന്റെ രാഷ്ട്രീയനേട്ടം ആസ്വദിക്കാനുള്ള തന്ത്രപരമായ ഇടപെടലാകും യു.ഡി.എഫ്. നടത്തുക.
പഴികേള്‍പ്പിച്ച് പോലീസ് കളികള്‍
സമീപകാലത്തെ പോലീസ് നടപടികള്‍ സേനയെക്കുറിച്ച് ജനങ്ങളില്‍ അവിശ്വാസമുണ്ടാക്കുന്നതാണെന്ന ആക്ഷേപവും ശക്തമാണ്. സര്‍ക്കാരിന് നേരെയുയരുന്ന ആരോപണങ്ങള്‍ക്ക് തടയിടാനുള്ള ദൗത്യം പോലീസ് ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തതുപോലെയാണ് ചില നടപടികളുണ്ടായത്.
സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപിനെ വീട്ടില്‍ക്കയറി തട്ടിക്കൊണ്ടുപോയതാണ് ആദ്യത്തേത്. കേസ് ഒത്തുതീര്‍പ്പാക്കാനായി ഇടനിലക്കാരനായി എത്തിയെന്ന ആരോപണം നേരിട്ട ഷാജ് കിരണുമായി അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍, എ.ഡി.ജി.പി. എന്നീ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍വിളിയാണ് മറ്റൊന്ന്.
പി.സി. ജോര്‍ജിനെതിരേയുള്ള പീഡനക്കേസില്‍ അറസ്റ്റിലുണ്ടായ വേഗമാണ് പോലീസിനെ സംശയത്തിലാക്കുന്ന ഒടുവിലത്തെ സംഭവം. അതേസമയം, എ.കെ.ജി. സെന്ററിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞവരെ കണ്ടെത്താനാവാതെ മൂന്നുദിവസമായിട്ടും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.
Content Highlights: AKG centre attack swapna suresh P.C George Kerala Police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..