1. അടൂർ ഗോപാലകൃഷ്ണൻ 2. കെ.ആർ. നാരായണൻ ചലച്ചിത്ര പഠനകേന്ദ്രം | Mathrubhumi archives
തിരുവനന്തപുരം: കെ.ആര്‍. നാരായണന്‍ ചലച്ചിത്ര പഠനകേന്ദ്രം ഡയറക്ടര്‍ക്കെതിരേ സംസാരിക്കാന്‍ വനിതാജീവനക്കാരെ അഭിനയം പഠിപ്പിച്ചും ക്ലാസെടുത്തുമാണ് അന്വേഷണസംഘത്തിനു മുന്നിലെത്തിച്ചതെന്ന് രാജിവെച്ച ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഡയറക്ടറായിരുന്ന ശങ്കര്‍മോഹനെ സംരക്ഷിക്കുന്ന നിലപാടില്‍ ഉറച്ചുനിന്നാണ് അടൂര്‍ മാധ്യമങ്ങളെ കണ്ടത്. അന്വേഷണ കമ്മിഷനുകളെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം വിദ്യാര്‍ഥിസമരത്തെ തള്ളിക്കളഞ്ഞു.
ശങ്കര്‍ മോഹനെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ''കള്ളന്‍ കള്ളത്തെ പ്രസവിച്ചു. ആടിനെ പട്ടിയാക്കുക മാത്രമല്ല, പേപ്പട്ടിയാക്കി തല്ലിക്കൊന്നു. സത്യം അറിയാന്‍ മാധ്യമങ്ങളും ശ്രമിച്ചില്ല.'' -അടൂര്‍ കുറ്റപ്പെടുത്തി. പലമേഖലകകളില്‍ പരാതിയില്ലാതെ സേവനം നടത്തിയ മലയാളി പ്രൊഫഷണലിനെയാണ് വിളിച്ചുവരുത്തി ദുരാരോപണങ്ങളും അധിക്ഷേപങ്ങളും സത്യവിരുദ്ധമായ കുറ്റങ്ങളും ചാര്‍ത്തി അപമാനിച്ച് പടികടത്തിവിടുന്നതെന്ന് രാജിക്കത്തിലെ പ്രസക്തഭാഗങ്ങള്‍ വായിച്ച് അടൂര്‍ പറഞ്ഞു. നാശത്തിലേക്കുപോകുന്ന സ്ഥാപനത്തിന്റെ ചെയര്‍മാനായിരിക്കാന്‍ ഞാനില്ല. കുട്ടികളെ സമരക്കാര്‍ തടങ്കല്‍പ്പാളയത്തിലാക്കി.
താന്‍കൂടി താത്പര്യമെടുത്താണ് അന്വേഷണത്തിന് കമ്മിഷനെ മുഖ്യമന്ത്രി നിയോഗിച്ചതെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ അടൂര്‍ വിശദീകരിച്ചു.
ആത്മാര്‍ഥതയുള്ളവരെ കെട്ടുകെട്ടിക്കണം എന്നതായിരുന്നു സമരക്കാരുടെ പ്രഖ്യാപിതലക്ഷ്യം. ദളിത് ശുചീകരണത്തൊഴിലാളികളെ ഡയറക്ടര്‍ നിര്‍ബന്ധിപ്പിച്ച് അടിമപ്പണി ചെയ്യിച്ചെന്ന ആരോപണം പച്ചക്കള്ളമാണെന്ന് തന്റെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ഈ ജോലിക്കാരില്‍ ആരും പട്ടികജാതിക്കാരല്ല. ഡയറക്ടറുടെ ഭാര്യക്കെതിരേയുള്ള ആരോപണവും ശരിയല്ല.
സമരക്കാര്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയെ സമരത്തിന്റെ പ്ലാറ്റ്ഫോമാക്കി. കാവല്‍ക്കാരന്‍ നടത്തിയ പൊടിക്കൈയാണ് ശുചീകരണത്തൊഴിലാളികളെക്കൊണ്ട് കള്ളങ്ങള്‍ പറഞ്ഞ് വീഡിയോ ചിത്രീകരിച്ചത്. രാജിവെച്ച അസോസിയേറ്റ് പ്രൊഫസറുടെ കഴുത്തിനുപിടിച്ചയാളാണ് യൂണിയന്‍ നേതാവ്.
പി.ആര്‍.ഒ., രണ്ട് അധ്യാപകര്‍, ഒരു ഡെമോണ്‍സ്‌ട്രേറ്റര്‍, ക്ലാര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍ എന്നിവരാണ് സമരത്തിന്റെ അണിയറയില്‍ ഒളിപ്രവര്‍ത്തനം നടത്തിയ പ്രമുഖര്‍. വഴിയില്‍ കേട്ടതിനൊക്കെ മറുപടി പറയേണ്ടതില്ല എന്നതിനാലാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു -അടൂര്‍ പറഞ്ഞു.
Content Highlights: Adoor Gopalakrishnan KR Narayanan Institute
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..