നടൻ ദിലീപ് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി. ഫോണ്‍ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ആരാഞ്ഞു. ഫോണ്‍ കൈമാറാത്തത് ശരിയായ നടപടി അല്ലെന്നും ജസ്റ്റിസ് പി. ഗോപിനാഥ് ചൂണ്ടിക്കാട്ടി.
ദിലീപ് ഫോണ്‍ കൈമാറാത്തതില്‍ കടുത്ത അതൃപ്തിയാണ് കോടതി രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്ന മുന്നറിയിപ്പ് കൂടി ഹൈക്കോടതി നല്‍കി. ഫോണുകള്‍ ഹൈക്കാടതി രജിസ്ട്രാര്‍ ജനറലിന് നല്‍കിക്കൂടേയെന്നും കോടതി ചോദിച്ചു. ഫോണില്‍ കൃത്രിമം കാണിച്ചെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞാല്‍ പിന്നീട് എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. സത്യാവസ്ഥ കണ്ടെത്തേണ്ടത് അന്വേഷണ സംഘത്തിന്റെ ചുമതലയാണെന്നും ശാസ്ത്രീയ പരിശോധന പിന്നീട് നടത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇന്നുതന്നെ ഫോണ്‍ കൈമാറണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കോടതി ഹര്‍ജി പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി.
ഫോണ്‍ കൈമാറാത്തതിന്റെ കാരണങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. ഗൂഡാലോചന നടന്നുവെന്ന് പറയുന്ന കാലത്തെ ഫോണുകള്‍ അല്ല അന്വേഷണസംഘം ചോദിച്ചിരിക്കുന്നത് എന്നാണ് പ്രധാന വാദം. താന്‍ മാധ്യമ വിചാരണ നേരിടുകയാണെന്നും തന്റെ ഭാര്യയുമായുള്ള സംഭാഷണം ഫോണിലുണ്ടെന്നും ദിലീപ് കോടതിയില്‍ അറിയിച്ചു. അന്വേഷണസംഘം സ്വകാര്യതയിലേക്ക് കടക്കുന്നുവെന്നും ദിലീപ് ആരോപിച്ചു. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
വധ ഗൂഡാലോചനക്കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ഉപഹര്‍ജിയുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല, ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കാത്തത് ദുരുദ്ദേശത്തോടെണ് എന്നീ കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫോണ്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നും ഉപഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫോണ്‍ കൈമാറാന്‍ തയ്യാറാകാത്ത ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിലാണ് ഫോണ്‍ കൈമാറണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം. കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം ഒറ്റയടിക്ക് പ്രതികളെല്ലാം ഫോണുകള്‍ മാറ്റുകയായിരുന്നു. ഇതില്‍ തന്നെ ഗൂഡാലോച വ്യക്തമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിന്റെ അന്വേഷണത്തില്‍ ഓരോ മണിക്കൂറും പ്രധാനപ്പെട്ടതാണെന്നും കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ദിലീപിനെതിരായ ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദിലീപ് എന്തുകൊണ്ട് ഫോണ്‍ കൈമാറുന്നില്ല ? ഒരു കാര്യം അന്വേഷിക്കരുതെന്ന് പറയാന്‍ പ്രതിഭാഗത്തിന് അവകാശമില്ല. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. ദിലീപ് എന്തിന് സ്വയം പരിശോധന നടത്തണമെന്നും ദിലീപിന് കോടതിയെ വിശ്വാസമില്ലേയെന്നും ജസ്റ്റിസ് പി. ഗോപിനാഥ് ആരാഞ്ഞു.
അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നേരത്തെ ദിലീപിനോട് നിര്‍ദ്ദേശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു ഇത്. ഈ സാഹചര്യത്തില്‍ ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണം സംഘം ആവശ്യപ്പെട്ടിട്ടും ദിലീപ് അതിന് തയാറാകാത്തത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. ഈ ഫോണുകള്‍ ഹാജരാക്കാന്‍ കോടതി തന്നെ നിര്‍ദ്ദേശിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിലാണ് ദിലീപിനെതിരായ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനുശേഷമാണ് അഞ്ച് പ്രതികളും ഫോണ്‍ മാറ്റിയിരിക്കുന്നത്. ഐ.എം.ഇ.ഐ നമ്പര്‍വെച്ചുള്ള പരിശോധനയിലാണ് ഫോണുകള്‍ മാറ്റിയ വിവരം വ്യക്തമായത്. മാറ്റിയ ഫോണുകള്‍ ലഭിച്ചാല്‍ മാത്രമേ അന്വേഷണം കൃത്യമായി മുന്നോട്ട് പോകുകയുള്ളൂ എന്നതാണ് പ്രോസിക്യൂഷന്റെ നിലപാട്.
അതേസമയം ഫോണിനുള്ളില്‍ തനിക്ക് അനുകൂലമായ തെളിവുകളുണ്ട്. അത് വിശ്വാസ്യതയോടെ കൈമാറണമെങ്കില്‍ ശാസത്രീയ പരിശോധനക്ക് അയക്കേണ്ടതുണ്ട്. അതിനാലാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ ഫോണുകള്‍ അതിനുശേഷം കോടതിയില്‍ ഹാജരാക്കാമെന്നാണ് ദിലീപിന്റെ നിലപാട്.
Content Highlights: Actor Dileep's phone should be handed over to the probe team-High Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..