അപകടത്തിൽപ്പെട്ട സാന്ദ്രയെ ശരത്തും സുധീഷും കൂടി രക്ഷപ്പെടുത്തി കൊണ്ടുവരുന്നു
പാരിപ്പള്ളി (കൊല്ലം): ‘കുളത്തിന്റെ കരയിൽ ഏറ്റവും ഉയർന്ന ഭാഗത്തെത്തി സെൽഫിയെടുക്കാൻ തുടങ്ങിയതുമാത്രമേ ഓർമയുള്ളൂ. കാൽവഴുതിയതെങ്ങനെയെന്ന് അറിയില്ല’-പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള സാന്ദ്ര പറഞ്ഞു. വിവാഹത്തലേന്ന് ക്വാറിയുടെ മുകളിൽനിന്നു സെൽഫിയെടുക്കുന്നതിനിടെ 150 അടിയിലേറെ താഴ്ചയിൽ പാറക്കുളത്തിലേക്കു വീണ സാന്ദ്രയും പ്രതിശ്രുതവരൻ വിനു കൃഷ്ണനും സുഖംപ്രാപിച്ചുവരുന്നു. 150 അടിയിലേറെ താഴ്ചയിൽ പാറക്കുളത്തിലേക്കു വീണ സംഭവം ഓർക്കുമ്പോൾത്തന്നെ പേടിയാണ് സാന്ദ്രയ്ക്ക്.
കല്ലുവാതുക്കൽ ആയിരവില്ലി പാറക്കുളത്തിൽ വ്യാഴാഴ്ച 11 മണിയോടെയായിരുന്നു അപകടം. വിവാഹത്തലേന്ന് ക്ഷേത്രദർശനവും കഴിഞ്ഞാണ് ക്ഷേത്രത്തിനുസമീപത്തെ പാറക്കുളത്തിൽ വധുവരന്മാർ എത്തിയത്. സാന്ദ്ര വീണതിനു പിന്നാലെ വിനു കൃഷ്ണൻ ചാടുകയായിരുന്നു. സാന്ദ്രയുടെ വസ്ത്രത്തിൽ പിടികിട്ടിയെങ്കിലും കരയ്ക്കടുപ്പിക്കാൻ കഴിഞ്ഞില്ല.
വിനുവിന്റെ നിലവിളികേട്ട് സമീപ പുരയിടത്തിലെ ടാപ്പിങ് തൊഴിലാളി നാട്ടുകാരെ വിവരമറിയിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കിണറിന്റെ കയറുകളുമായെത്തി കയറുകൾ കൂട്ടിക്കെട്ടി കുളത്തിലേക്കിട്ടുകൊടുത്തു. ഈ കയറിൽ പിടിച്ചുകിടന്നതിനാലാണ് രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായത്. അമ്പതടിയോളം വെള്ളമുള്ള കുളത്തിൽ ഒന്നരമണിക്കൂർനേരം കുടുങ്ങിയ ഇരുവരെയും നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് ഒരുവിധം കരയ്ക്കെത്തിക്കുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ സാന്ദ്രയ്ക്ക് വലതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നട്ടെല്ലിനും സാരമായ പരിക്കേറ്റ സാന്ദ്രയ്ക്ക് മൂന്നുമാസം പൂർണവിശ്രമം വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കല്ലുവാതുക്കൽ ശ്രീരാമപുരം അറപ്പുരവീട്ടിൽ പരേതനായ ശ്രീകുമാറിന്റെയും സരിതയുടെയും മകളാണ് ഒന്നാംവർഷ നഴ്സിങ് വിദ്യാർഥിയായ സാന്ദ്ര. പരവൂർ സ്വദേശി വിനു കൃഷ്ണനുമായുള്ള വിവാഹം വെള്ളിയാഴ്ച പാമ്പുറം വിഷ്ണുപുരം ക്ഷേത്രത്തിൽ നടത്താനായി ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. അപകടത്തെത്തുടർന്ന് വിവാഹം മാറ്റിവച്ചു.
‘സുധീഷിനോടും ശരത്തിനോടും എന്നും കടപ്പെട്ടിരിക്കും’-സാന്ദ്രയുടെ അമ്മ
ജീവൻ പണയംവെച്ച് പാറക്കുളത്തിൽ ചാടി മകളെയും വിനു കൃഷ്ണനെയും രക്ഷിച്ച സുധീഷിനോടും ശരത്തിനോടും എന്നും കടപ്പെട്ടിരിക്കുമെന്ന് ആശുപത്രിയിൽ സാന്ദ്രയ്ക്കൊപ്പമുള്ള അമ്മ സരിത മാതൃഭൂമിയോട് പറഞ്ഞു. ആശുപത്രിയിൽനിന്നു പോയാലുടൻ ഇരുവരുടെയും വീട്ടിൽപ്പോയി നേരിട്ടു കാണുമെന്നും അവരോടൊപ്പം നിന്ന് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ നാട്ടുകാർ ഉൾപ്പെടെ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു.
കുളത്തിൽ മത്സ്യംപിടിക്കാനായി ഉപയോഗിക്കുന്ന ചങ്ങാടവും റബ്ബർ ട്യൂബുമായി സുധീഷും ശരത്തും പാറക്കുളത്തിലേക്ക് ചാടുകയായിരുന്നു. രണ്ടുപേരെയും ചങ്ങാടത്തിൽ ഒന്നിച്ചു കയറ്റാൻ കഴിയാത്ത സാഹചര്യത്തിൽ ആദ്യം സാന്ദ്രയെ കരയ്ക്കെത്തിച്ചു. അപ്പോഴേക്കും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിനുവിനെയും കരയ്ക്കെത്തിച്ചു. ഒരുനാടുമുഴുവനും അഗ്നിരക്ഷാസേനയും പോലീസും അവരുടേതായ പങ്കുവഹിച്ചത് രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കി.
Content Highlights: accident while taking selfie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..