എ.വിജയരാഘവൻ| Photo: Mathrubhumi
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ദേശീയനേതാക്കള്‍ ഒരുപോലെയാണ് സംസാരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതുതന്നെയാണ് കുറച്ചു ദിവസംമുമ്പ് രാഹുല്‍ ഗാന്ധി ആരോപിച്ചതും. ഭീഷണിയിലൂടെയും നുണപ്രചാരണങ്ങളിലൂടെയും നേട്ടമുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് അമിത് ഷായെക്കൂടി ഇറക്കിയതെങ്കില്‍ ഒരു വര്‍ഗീയശക്തിയെയും മതനിരപേക്ഷ കേരളം അംഗീകരിക്കില്ലെന്നും വിജയരാഘവന് വ്യക്തമാക്കി.
ഇടതുപക്ഷം ഭരിച്ച കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടന്ന പല തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് ഒരു ശതമാനം വോട്ടുപോലും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. യുഡിഎഫുമായുള്ള രഹസ്യ ബാന്ധവത്തില്‍ കഴിഞ്ഞതവണ ഒരു സീറ്റില്‍ കടന്നുകൂടിയ പാര്‍ട്ടിയാണ് ഇടതുപക്ഷത്തെ വെല്ലുവിളിക്കുന്നത്. ഇവരുടെ തനിനിറം മനസ്സിലാക്കിയ ജനങ്ങള്‍ ബിജെപിക്ക് ഒരു സീറ്റ്പോലും നല്‍കില്ലെന്നും വിജയരാഘവന് പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെ അവതരിപ്പിക്കണമെന്ന് തര്‍ക്കിച്ച് ജനങ്ങളെ ചിരിപ്പിക്കുന്ന ബിജെപിക്ക് 2016ല്‍ ഏക സീറ്റ് കിട്ടിയത് ബിജെപി-കോണ്‍ഗ്രസ് രഹസ്യധാരണയിലാണ്. ബിജെപി ജയിച്ച നേമത്ത് യുഡിഎഫിന് കെട്ടിവച്ച കാശ് കിട്ടിയില്ല. അന്ന് ബിജെപി ജയിച്ചത് അവര്‍ തമ്മിലുള്ള ധാരണ രഹസ്യമായതുകൊണ്ടാണ്. ധാരണ പരസ്യമാകുമ്പോള്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് 1991ലെ വടകര (ലോക്സഭ), ബേപ്പൂര്‍ (നിയമസഭ) പരീക്ഷണങ്ങളില്‍ തെളിഞ്ഞതാണ്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതാണ് സംഭവിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രഭരണം ഉപയോഗിച്ച് എല്ലാം വരുതിയിലാക്കുന്ന ബിജെപിയെ ശക്തമായി പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. അതുതന്നെയാണ് ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ നേട്ടവും പ്രസക്തിയെന്നും വിജയരാഘവന് വ്യക്തമാക്കി.
content highlights: A Vijayaraghavan allegation against congress-bjp leaders
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..