എ.വിജയരാഘവൻ |Screengrab:facebook.com|avijayaraghavancpim
മലപ്പുറം: എന്തെങ്കിലും ഒരു കടലാസ് കാട്ടി ആരോപണമുന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കൈത്തൊഴിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. വോട്ടോ സീറ്റോ നോക്കാതെ ആര്‍എസ്എസിന്റെ ഹിന്ദു വര്‍ഗീയതയ്‌ക്കെതിരെ പോരാടുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു. വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.
ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വിശ്വാസ്യത വേണമെന്ന് ചെന്നിത്തലയ്ക്ക് നിര്‍ബന്ധമില്ല. പ്രളയകാലത്തും കോവിഡ് കാലത്തും അദ്ദേഹം അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നമ്മള്‍ കണ്ടതാണ്. ഇപ്പോഴും അത് തുടരുന്നു എന്നേ ഉള്ളൂ. ആഴക്കടല്‍ മത്സ്യബന്ധനത്തിന് സര്‍ക്കാരിന് ഒരു നയമുണ്ട്. മുഖ്യമന്ത്രി അക്കാര്യം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഇടതുപക്ഷം കാണിച്ച ആത്മാര്‍ത്ഥത തീരദേശത്ത് ദൃശ്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു.
മത ന്യൂനപക്ഷത്തിന്റെ കൂടെ ചാഞ്ചാട്ടമില്ലാതെ നില്‍ക്കുന്നത് ഇടതുപക്ഷമാണ്. മൃദുഹിന്ദുത്വ നയങ്ങളുമായി ബിജെപിയോട് ചേര്‍ന്നുപോകുന്ന കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാറും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്ന നിലപാടുകളെ ചേര്‍ത്തുപിടിക്കുന്നു. വോട്ടോ സീറ്റോ നോക്കാതെ ആര്‍എസ്എസിന്റെ ഹിന്ദു വര്‍ഗീയതയ്‌ക്കെതിരെ പോരാടുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. ആ നിലപാടെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും വിജയരാഘവന്‍ പറഞ്ഞു.
എന്തുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുന്നതെന്ന് മതന്യൂനപക്ഷങ്ങള്‍ക്കും മതനിരപേക്ഷ കക്ഷികള്‍ക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് നയിക്കുന്ന ജാഥയില്‍ ഒരിടത്തും ബിജെപിയെ കുറിച്ച് മിണ്ടുന്നില്ല. യുഡിഎഫിന്റെ ജാഥ തുടങ്ങിയ ശേഷം പെട്രോള്‍ വിലയില്‍ പത്തുരൂപയുടെ വര്‍ധനവുണ്ടായി. 100 രൂപയുടെ വര്‍ധനവ് പാചക വാതകത്തിനുണ്ടായി. അതൊന്നും ഇവരെ സ്പര്‍ശിക്കുന്നില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പൂര്‍ണ്ണ നിശബ്ദത പാലിച്ചുകൊണ്ട് പിണറായി വിജയനെ വ്യക്തിപരമായും സര്‍ക്കാരിനെതിരെയും ആക്ഷേപങ്ങളും അവാസ്തവങ്ങളും പ്രചരിപ്പിക്കുന്ന ജാഥയായി യുഡിഎഫ് ജാഥ മാറിയെന്ന് വിജയരാഘവന്‍ പറഞ്ഞു.
Content Highlights: a vijayaraghavan against Opposition Leader Ramesh Chennithala and congress
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..