ഏബ്രഹാം തോമസും മറിയാമ്മ തോമസും
റാന്നി: ജീവിതത്തിലേക്കുള്ള അവരുടെ തിരിച്ചുവരവ് കണ്ട് മഹാമാരി നോക്കിനിന്നു. എല്ലാവരെയും അതിശയിപ്പിച്ച് വീണ്ടും ആ വയോധിക ദമ്പതിമാര്‍ ഒന്‍പത് മാസംകൂടി ഒരുമിച്ചുജീവിച്ചു. പിന്നീട് ആദ്യം ഭര്‍ത്താവ് പോയി. ഒന്നരവര്‍ഷത്തിനുശേഷം കോവിഡിനെ തോല്‍പ്പിക്കാന്‍ ഒപ്പമുണ്ടായിരുന്ന പ്രിയഭര്‍ത്താവിനരികിലേക്ക് ഭാര്യയും പോയി. ഞായറാഴ്ച രാത്രിയിലാണ് 91 കാരിയായ റാന്നി ഐത്തല പട്ടയില്‍ മറിയാമ്മ തോമസ് മരിച്ചത്. ഒന്നര വര്‍ഷം മുമ്പാണ് മറിയാമ്മയുടെ ഭര്‍ത്താവ് ഏബ്രഹാം തോമസ് വിടപറഞ്ഞത്.
ഇറ്റലിയില്‍നിന്നെത്തിയ മൂന്നുപേരടക്കം അഞ്ച് കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുമ്പോള്‍ ഏബ്രഹാമും മറിയാമ്മയും വീട്ടില്‍ പനിച്ചുവിറച്ചുകഴിയുകയായിരുന്നു. നാടാകെ ഈ കുടുംബത്തെ ഭീതിയോടും രോഷത്തോടും കണ്ട ദിവസം. ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നിരിക്കുന്ന സമയം. അന്നത്തെ എം.എല്‍.എ. രാജു ഏബ്രഹാമും ഗ്രാമപ്പഞ്ചായത്തംഗമായിരുന്ന ബോബി ഏബ്രാഹമും ഇടപെട്ടെത്തിച്ച ആംബുലന്‍സിലാണ് ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.
പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൂന്നാഴ്ചക്കാലം പി.പി.ഇ.കിറ്റണിഞ്ഞ് ഇരുവരും രോഗത്തോട് പൊരുതി കഴിഞ്ഞു. നില അതീവ ഗുരുതരമെന്നാണ് പലപ്പോഴും റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍, ഏപ്രില്‍ മൂന്നിന് എല്ലാവരെയും അതിശയിപ്പിച്ച് എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സുഖമായി ഇവര്‍ ആശുപത്രി വിട്ടു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് പുഞ്ചിരിയോടെ വീല്‍ചെയറില്‍ പുറത്തേക്ക് വരുന്ന ദമ്പതിമാരുടെ മാധ്യമങ്ങളില്‍ നിറഞ്ഞ ചിത്രം ഇന്നും ഏവരുടെയും മനസ്സിലുണ്ട്. ഇത് റാന്നി നിവാസികള്‍ക്കുണ്ടാക്കിയ ആശ്വാസവും വലുതാണ്. 2020 ഡിസംബര്‍ 24-ന് ഏബ്രഹാം തോമസ് ഈ ലോകത്തില്‍നിന്ന് യാത്രയായി. 19 മാസങ്ങള്‍ ഭര്‍ത്താവില്ലാത്ത ലോകത്തില്‍ ജീവിച്ചശേഷം മറിയാമ്മയും യാത്രയായി. ഭര്‍ത്താവുള്ള ലോകത്തേക്ക്.
റാന്നി തോട്ടമണ്‍ കുന്നത്തേല്‍ മേപ്പാരത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ്, വത്സമ്മ, മോന്‍സ് (ഇറ്റലി), പരേതനായ കുഞ്ഞുമോന്‍. മരുമക്കള്‍: ഓമന, ജെയിംസ്, രമണി(ഇറ്റലി). സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് ഐത്തല സെന്റ് കുര്യാക്കോസ് പള്ളി സെമിത്തേരിയില്‍.
Content Highlights: 91-year-old lady, Kerala's oldest patient to recover from COVID-19, died


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..