കണ്ടെയ്നർ ലോറിയിലുണ്ടായിരുന്ന പഴകിയ മീൻ
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ മത്സ്യമാർക്കറ്റിനുസമീപം ചിറക്കുളം ഭാഗത്ത് പാർക്കുചെയ്തിരുന്ന കണ്ടെയ്നർ ലോറിയിൽ സൂക്ഷിച്ചിരുന്ന മൂന്ന് ടൺ പഴകിയ മീൻ പിടിച്ചു. ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന വറ്റ ഇനത്തിൽപ്പെട്ട മീനാണ് പെട്ടികളിൽ സൂക്ഷിച്ചിരുന്നത്. വിവരമറിയിച്ചിട്ടും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ എത്താൻ മണിക്കൂറുകൾ വൈകിയത് പ്രതിഷേധത്തിനിടയാക്കി. ഇതിനിടയിൽ സംഭവം ഒതുക്കിത്തീർക്കാനും ചിലർ ശ്രമിച്ചു.
ഭക്ഷ്യസുരക്ഷാ വിഭാഗം എത്താൻ വൈകിയത് നഗരസഭാ അധികൃതർ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചിരുന്നു. പ്രധാന മീൻ മൊത്തവ്യാപാര മാർക്കറ്റായ ഏറ്റുമാനൂരിൽനിന്ന് പ്രാദേശിക മാർക്കറ്റുകളിലേക്ക് വിതരണം ചെയ്യേണ്ട മീനാണിത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് സമീപത്തുണ്ടായിരുന്നവർ കണ്ടെയ്നർലോറി പരിശോധിച്ചത്. ലോറിയിൽനിന്ന് മലിനജലമൊഴുകി പരിസരമാകെ പടർന്ന നിലയിലായിരുന്നു. ഇതിനിടയിൽ 20 പെട്ടി മത്സ്യം പിക്കപ്പ് വാനിൽ തലയോലപ്പറമ്പ് ഭാഗത്തേക്ക് മാറ്റിയതായും പറയുന്നു. ഏറ്റുമാനൂരിലെ മത്സ്യ മൊത്തവ്യാപാരിയായ സംക്രാന്തി സ്വദേശിക്കുവേണ്ടിയാണ് മത്സ്യം എത്തിച്ചത്. വ്യാഴാഴ്ച വിശാഖപട്ടണത്തുനിന്ന് മത്സ്യവുമായി പുറപ്പെട്ട വാഹനം ശനിയാഴ്ച രാത്രി പത്തുമണിയോടെ ഏറ്റുമാനൂരിലെത്തി മത്സ്യ മാർക്കറ്റിനുവെളിയിൽ ചിറക്കുളത്തിനു സമീപം പാർക്കുചെയ്തിരിക്കുകയായിരുന്നു.ജനപ്രതിനിധികളും നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ എൻ.കെ. അജിത് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. വിചിത്ര എന്നിവരും സ്ഥലത്തെത്തി. അവർ അറിയിച്ചതിനെ തുടർന്ന് ഏറ്റുമാനൂർ പോലീസും എത്തി. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് അനന്തര നടപടികൾ വൈകി.
നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ്, വൈസ് ചെയർമാൻ കെ.ബി. ജയമോഹൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജി എന്നിവർ കർശന നിലപാടെടുത്തതോടെയാണ് രാത്രി ഒൻപത് മണിയോടെ ഫുഡ് സേഫ്റ്റി ഓഫീസർ എത്തിയത്. തുടർന്നാണ് മത്സ്യം നശിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. മൂന്നു ദിവസമായി വാഹനം ദുർഗന്ധം വമിച്ച നിലയിൽ ടൗണിന്റെ മധ്യഭാഗത്ത് കിടന്നിട്ടും പരിശോധനയുണ്ടായിരുന്നില്ല. പിടിച്ചെടുത്ത മത്സ്യം പരിശോധനയ്ക്കുശേഷം നഗരസഭാ കോമ്പൗണ്ടിലേക്ക് മാറ്റി. ചൊവ്വാഴ്ച നശിപ്പിക്കും.
Content Highlights: 3 tons of rotten fish caught at erattupetta
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..