• ആറന്മുള പരപ്പുഴകടവിനുസമീപം പമ്പയാറ്റിൽ മുങ്ങിമരിച്ച യുവാവിന്റെ മൃതദേഹം കരയ്ക്കെത്തിക്കുന്നു, ഇൻസൈറ്റിൽ മെഫിൻ, മെഹ്റിൻ
ചെട്ടികുളങ്ങര: പമ്പയാറ്റിൽ കോഴഞ്ചേരി പരപ്പുഴക്കടവിനു സമീപത്തെ കയത്തിൽ മുങ്ങിമരിച്ച സഹോദരങ്ങളായ മെറിന്റെ(18)യും മെഫിന്റെ(15)യും വേർപാട് കണ്ണമംഗലം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഇവരും കാണാതായ എബിൻ മാത്യു(24)വും മാർത്തോമ്മ യുവജനപ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകരും അടുത്ത കൂട്ടുകാരുമായിരുന്നു.
കുട്ടിക്കാലം മുതൽ മുടങ്ങാതെ മാരാമൺ കൺവെൻഷനു പോകുന്നവരാണിവർ. ഇത്തവണയും മറ്റ് അഞ്ചു കൂട്ടുകാരോടൊപ്പം നാലുബൈക്കുകളിലായി പോകുകയായിരുന്നു. സ്വകാര്യട്യൂഷൻ സെൻററിൽ അധ്യാപകരിൽനിന്നു മുൻകൂട്ടി അനുവാദംവാങ്ങിച്ച് പതിവുതെറ്റാതെ മെഫിൻ കൂട്ടുകാരോടൊപ്പം പോകുകയായിരുന്നു. വലിയ സുഹൃത്‌ബന്ധത്തിനുടമകളാണു മൂവരും.
സംഭവമറിഞ്ഞ് ഒട്ടേറെ യുവാക്കളാണ് രാത്രിയിൽത്തന്നെ ഇവരുടെ വീട്ടിലെത്തിയത്. കായികരംഗത്തും സജീവമായിരുന്ന മെറിൻ സ്കൂൾ പഠനകാലത്ത് നെറ്റ് ബോളിൽ സംസ്ഥാന ചാമ്പ്യനായിരുന്നു. ഇപ്പോൾ ജില്ലാ ജൂനിയർ ടീം ക്യാപ്റ്റനാണ്.
അപ്പനോടു പറയാതെ പോയല്ലോടാ...
കോഴഞ്ചേരി: മെഫിനേ, നീ അപ്പനോടു പറയാതെ പോയല്ലോടാ...നീ എന്റെ ശക്തിയായിരുന്നല്ലോടാ മെറിനേ, എന്‍റെ പൊന്നുമക്കളേ... പരപ്പുഴക്കടവിലെ മണലിൽ വീണുകിടന്നുള്ള അനിയൻകുഞ്ഞിന്റെ നിലവിളിയിൽ ഓളവും തീരവും പോലും ഹൃദയംപൊട്ടിനിന്നു. മക്കളായ മെറിനും മെഫിനും ബൈക്ക് റാലിയിൽ പങ്കെടുക്കുന്നതിനാൽ അനിയൻകുഞ്ഞും ഭാര്യയും മറ്റ് ബന്ധുക്കൾക്കൊപ്പം ബസിലാണ് കൺവെൻഷന് എത്തിയത്.
പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ് വിജയം നേടിയായിരുന്നു മെഫിന്റെ വിജയം. ഇതും കരച്ചിലിനിടെ അനിയൻകുഞ്ഞ് പറയുന്നുണ്ടായിരുന്നു. അപകടസ്ഥലത്ത് തരിച്ചിരിക്കുകയായിരുന്ന കൂട്ടുകാരായ മെർലിനോടും ആൽബിനോടും ജിബിനോടും അദ്ദേഹം ചോദിച്ചു- നിങ്ങളെ ഏൽപ്പിച്ചിരുന്നതല്ലേ എന്‍റെ മക്കളേ...ആ ചോദ്യത്തിൽ അവരും പൊട്ടിക്കരഞ്ഞുപോയി.
കൺവെൻഷൻ നഗറിൽനിന്ന അനിയൻകുഞ്ഞിനെ കടവിലേക്ക് കൊണ്ടുവരുകയായിരുന്നു. മൃതദേഹം കണ്ടതോടെ ബോധരഹിതനായ അനിയൻകുഞ്ഞിനെ യുവജന സംഘത്തിലെ അംഗങ്ങൾ ആംബുലൻസിൽ കയറ്റി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പമ്പാനദിയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
കോഴഞ്ചേരി: പമ്പാനദിയിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരായ സഹോദരങ്ങൾ മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാളെ കാണാതായി. മാരാമൺ കൺവെൻഷനെത്തിയവരാണിവർ. മാവേലിക്കര ചെട്ടികുളങ്ങര പേള മൂന്നുപറയിൽ മെറിൻ വില്ലയിൽ അനിയൻകുഞ്ഞിന്റെയും ലിജോ മോളുടെയും മക്കളായ മെഫിൻ (15), മെറിൻ (18) എന്നിവരാണ് മരിച്ചത്. മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് തോണ്ടപ്പുറത്ത് രാജുവിന്റെയും ലവ്‌ലിയുടെയും മകൻ എബിൻ മാത്യുവിനെ(സോനു-24) ആണ് കാണാതായത്. മെഫിന്റെയും മെറിന്റെയും മൃതദേഹങ്ങൾ അഗ്നിരക്ഷാസേന മുങ്ങിയെടുത്ത് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ശനിയാഴ്ച മൂന്നരയോടുകൂടി ആറന്മുളയ്ക്കുസമീപം പരപ്പുഴക്കടവിലായിരുന്നു അപകടം. എട്ടംഗ സംഘമാണ് ചെട്ടികുളങ്ങരയിൽനിന്ന് മോട്ടോർ സൈക്കിളിൽ മാരാമൺ കൺവെൻഷനെത്തിയത്. കൺവെൻഷന്റെ ഭാഗമായി യുവവേദി നടത്തിയ ബൈക്ക് റാലിയിൽ പങ്കെടുത്തശേഷമാണ് ഇവർ കുളിക്കാനായി പരപ്പുഴക്കടവിലേക്ക് പോയത്. കടവിൽ വണ്ടിവെച്ചശേഷം ആറ്റിലേക്കിറങ്ങി. മെഫിൻ നദിയുടെ മധ്യഭാഗത്തേക്ക് നീങ്ങുമ്പോൾ കയത്തിലേക്ക് താഴ്‌ന്നുപോയി.
കണ്ടുനിന്ന മെറിനും എബിനും രക്ഷിക്കാനായി ആറ്റിലേക്ക് ചാടിയെങ്കിലും അവരും കയത്തിലകപ്പെട്ടു. കരയിൽനിന്നവരുടെ നിലവിളികേട്ട് നാട്ടുകാരെത്തി. ഇവരറിയിച്ചതിനെ തുടർന്ന് പോലീസെത്തി. മുക്കാൽ മണിക്കൂറിനുശേഷമാണ് അഗ്നിരക്ഷാസേനയെത്തിയത്. അതിനുമുമ്പേ നാട്ടുകാരുടെ നേതൃത്വത്തിൽ രണ്ടുവള്ളത്തിൽ തിരച്ചിലാരംഭിച്ചിരുന്നു. ആറരയോടെ സ്കൂബാ സംഘം മെറിന്റെ മൃതദേഹം കണ്ടെത്തി. തൊട്ടടുത്തുനിന്നുതന്നെ മെഫിനെയും കണ്ടെത്തി. നദിയുടെ മധ്യഭാഗത്തുനിന്നാണ് മൃതദേഹങ്ങൾ കിട്ടിയത്.
കുളിക്കാനിറങ്ങിയ സംഘത്തിലാർക്കും നീന്തൽ വശമില്ലായിരുന്നു. ആറന്മുള വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയിന്റായ പരപ്പുഴക്കടവ് പമ്പാനദിയിൽ ഏറ്റവും ആഴമേറിയ ഭാഗങ്ങളിലൊന്നാണ്. മരിച്ച മെറിൻ പ്ലസ്ടു പഠനം കഴിഞ്ഞു നിൽക്കുകയാണ്. മെഫിൻ മറ്റം സെയ്‌ന്റ് ജോൺസ് എച്ച്.എസ്.എസ്. പത്താം ക്ലാസ് വിദ്യാർഥിയാണ്. കാണാതായ എബിൻ മാവേലിക്കര ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജിൽനിന്ന് ബി.സി.എ. പഠനം പൂർത്തിയാക്കി. എബിനുവേണ്ടിയുള്ള തിരച്ചിൽ വെളിച്ചക്കുറവുകാരണം ശനിയാഴ്ച രാത്രി ഏഴുമണിയോടെ നിർത്തിവെച്ചു. ഞായറാഴ്ച തുടരുമെന്ന് പോലീസ് അറിയിച്ചു.
രക്ഷാപ്രവർത്തനം ഏറ്റെടുത്ത് നാട്ടുകാർ
കോഴഞ്ചേരി: അപകടമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ ഉടനെ രണ്ട് സംഘമായി വള്ളവുമായി തിരച്ചിൽ തുടങ്ങി. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തുന്നതിന് ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന് അറിയാമായിരുന്നതുകൊണ്ട് പ്രദേശവാസികൾ രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു.
മാരാമൺ കൺവെൻഷന് തിരക്ക് ഏറെയുള്ള ദിവസമായിരുന്നു ശനിയാഴ്ച. അതുകൊണ്ടുതന്നെ റോഡുകൾ മുഴുവൻ വാഹനങ്ങൾ നിറഞ്ഞ് മിക്ക സമയവും ഗതാഗതം കുരുങ്ങിക്കിടന്നു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.എച്ച്.ഒ.യും സംഘവും സംഭവസ്ഥലത്ത് എത്താൻ ഏറെ പണിപ്പെട്ടു. വീതികുറഞ്ഞ റോഡാകെ വാഹനങ്ങളായിരുന്നു. നാട്ടുകാരിറങ്ങി വാഹനങ്ങൾ മാറ്റിച്ചാണ് ആംബുലൻസുകൾക്ക് വഴിയൊരുക്കിയത്. സമീപവാസികളുടെ നിർദേശപ്രകാരം സ്കൂബാസംഘം കയമുള്ള ഭാഗങ്ങളിൽ ഇറങ്ങി മുങ്ങിയപ്പോഴാണ് മൃതദേഹങ്ങൾ കിട്ടിയത്. ഉച്ചകഴിഞ്ഞ് രണ്ടിനുശേഷം കുട്ടികൾ കടവിലേക്ക് പോകുന്നത് കണ്ടില്ലെന്നാണ് സമീപവാസികൾ പറഞ്ഞത്.
ആളൊഴിഞ്ഞ കടവിലെ അപകടം ആരുമറിഞ്ഞില്ല
കോഴഞ്ചേരി: മാരാമൺ കൺവെൻഷൻ നഗറിൽനിന്ന് രണ്ടു കിലോമീറ്ററോളം മാറിയാണ് പരപ്പുഴക്കടവ്. പൊതുവേ ആളൊഴിഞ്ഞ സ്ഥലമായതിനാൽ അപകടം പുറത്തറിയാൻ വൈകി. മൂന്നുപേർ മുങ്ങിത്താഴ്‌ന്നപ്പോൾ കരയ്ക്കുണ്ടായിരുന്ന അഞ്ച്പേരും നിലവിളിച്ചെങ്കിലും കുറച്ചുകഴിഞ്ഞാണ് സമീപത്തെ വീട്ടുകാരറിയുന്നത്. അവർ ചെല്ലുമ്പോഴേക്കും കുട്ടികൾ താഴ്‌ന്നുപോയിരുന്നു. ചെറുവള്ളങ്ങളും മറ്റും സംഘടിപ്പിച്ച് ഉടൻതന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനിറങ്ങി. ഇൗ ഭാഗത്ത് ആറിന്റെ അടിത്തട്ട് കുഴിഞ്ഞുപോയി, വലിയ കയങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. പൊതുവേ പ്രദേശവാസികൾ അപൂർവമായി മാത്രമാണ് ഇവിടെ കുളിക്കാനെത്താറുള്ളൂ.

വൈകിയെത്തി അഗ്നിരക്ഷാസേന
വിവരമറിഞ്ഞ് അഞ്ചുമണിയോടെയാണ് പോലീസെത്തുന്നത്. പിന്നെയും മുക്കാൽ മണിക്കൂറിനു ശേഷമാണ് അഗ്നിരക്ഷാസേനയെത്തിയത്. ആവശ്യത്തിന് സുരക്ഷാ സന്നാഹങ്ങൾ എത്തിക്കാൻ പത്തനംതിട്ടയിൽനിന്ന് വാഹനം എത്തേണ്ടി വന്നതാണ് അഗ്നിരക്ഷാസേന വെള്ളത്തിലിറങ്ങാൻ വൈകിയത്. രണ്ടു വള്ളങ്ങൾക്ക് പുറമേ പ്രദേശവാസിയായ ബേബിയുടെ സ്പീഡ് ബോട്ടും വെള്ളത്തിലിറക്കി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ അടിയൊഴുക്കുണ്ടായിരുന്നതിനാൽ നാട്ടുകാരുടെ രക്ഷപ്രവർത്തനം ബുദ്ധിമുട്ടുള്ളതാക്കി. സ്കൂബാ ടീം അരമണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ട് മൃതദേഹങ്ങൾ പുറത്തെടുക്കാനായത്.
Content Highlights: 2 brothers going to Maramon Convention drown in Pamba one missing
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..