കാൾ റോക്ക്
ന്യൂഡല്‍ഹി: കാള്‍ റോക്ക് എന്ന പേരിൽ പ്രശസ്തനായ കാള്‍ എഡ്വേഡ് റൈസ് എന്ന ന്യൂസിലന്‍ഡ് യൂട്യൂബറെ ഇന്ത്യ കരിമ്പട്ടികയിൽപ്പെടുത്തിയതായി റിപ്പോർട്ട്. വിസാ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചതിനാണ് ഇയാളുടെ വിസ അടുത്ത വർഷം വരെ റദ്ദാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ടൂറിസ്റ്റ് വിസയിലെത്തിയ കാൾ ബിസിനസ് പ്രവര്ത്തനങ്ങളിലേര്പ്പെട്ടുവെന്നാണ് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന് അറിയിച്ചത്.
അതേസമയം സർക്കാർ നടപടിക്കെതിരെ ഡല്‍ഹിയില്‍ താമസിക്കുന്ന ഇന്ത്യക്കാരിയായ ഇയാളുടെ ഭാര്യ കോടതിയെ സമീപിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് 269 ദിവസമായിട്ട് എനിക്കെന്റെ ഭാര്യയെ കാണാനാകാത്തത് എന്ന തലക്കെട്ടില്‍ കാള്‍ വെള്ളിയാഴ്ച ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഭാര്യയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വേര്‍പിരിഞ്ഞ് നില്‍ക്കേണ്ടി വന്നെന്നും അദ്ദേഹം ആരോപിച്ചു.
കാള്‍ വിസാ ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്നും ഒരു പരാതി പോലും ഇതുവരെ അദ്ദേഹത്തിന്റെ പേരിലില്ലെന്നും ഭാര്യ കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.
വിവാഹിതനായ ശേഷം എക്സ്-2 വിസ അദ്ദേഹം സ്വന്തമാക്കി. ഇത് ഇന്ത്യന്‍ പൗരന്മാരുടെ ജീവിത പങ്കാളികള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നല്‍കുന്നതാണ്. അതിന് 2024 വരെ പ്രാബല്യമുണ്ടായിരുന്നുവെന്നും പറയുന്നു. 180 ദിവസത്തിലൊരിക്കല്‍ ഇന്ത്യയില്‍ നിന്ന് പുറത്തുകടക്കണം അല്ലെങ്കില്‍ ബന്ധപ്പെട്ട ഫോറിന് റീജിയണല്‍ രജിസ്ട്രേഷന് ഓഫീസുമായി (FRRO) ബന്ധപ്പെടണമെന്നാണ് ഈ വിസയുടെ നിബന്ധന.
2019-നവംബറിലാണ് കാള്‍ അവസാനമായി ഇന്ത്യയിലെത്തിയത്. ഹിന്ദി പഠിക്കാനായി അദ്ദേഹം മസ്സൂറിയിലെ ലാന്‍ഡോര്‍ സ്കൂള്‍ ഓഫ് ലാംഗ്വേജില്‍ ചേര്‍ന്നിരുന്നുവെങ്കിലും 2020 മാര്‍ച്ചില്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അവിടെ കുടുങ്ങിപ്പോയി. ഇന്ത്യയില്‍ പ്രവേശിച്ച് 180 ദിവസത്തോട് അടുത്തപ്പോള്‍ വിസ നീട്ടുന്നതിനായി ഫോറിന് റീജിയണല്‍ രജിസ്ട്രേഷന് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും അപേക്ഷ തളളി. തുടര്‍ന്ന് ഓഫീസില്‍ നിന്ന് എക്സിറ്റ് പെര്‍മിറ്റ് നല്കി.
2020 ഒക്ടോബറില്‍ ദുബായിലേക്കും പാകിസ്താനിലേക്കും പോകാനായി ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിനിടെ വിസ റദ്ദാക്കി. ദുബായില്‍ പുതിയ വിസയ്ക്ക് അപേക്ഷിച്ച കോള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനെ ബന്ധപ്പെട്ടപ്പോഴാണ് തന്നെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി അറിയുന്നത്.എല്ലാ നിബന്ധനകളും പാലിച്ചിട്ടും ഡല്‍ഹിയില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ അദ്ദേഹത്തിന്റെ വിസ റദ്ദാക്കിയതായും ഹര്‍ജിയില്‍ പറയുന്നു.
ന്യൂസിലന്‍ഡുകാരനായ കാള്‍ റോക്ക് ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്ക് ടിപ്പുകൾ പങ്കുവെക്കുന്ന യൂട്യൂബറാണ്. 2019-ല്‍ വിവാഹിതനായ ഇയാളും ഭാര്യയും ഡല്‍ഹിയിലെ പിതാംപുരയിലാണ് താമസിച്ചിരുന്നത്. സര്‍ക്കാര്‍ പ്ലാസ്മ ബാങ്കിലേക്ക് കഴിഞ്ഞ വര്‍ഷം പ്ലാസ്മ ദാനം ചെയ്തതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്വാള്‍ കാള്‍ റോക്കിനെ പ്രശംസിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..