യശ്വന്ത് സിൻഹ. Photo: PTI
ന്യൂഡല്‍ഹി: നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർഥിയായി യശ്വന്ത് സിൻഹയെ തീരുമാനിച്ചു. ഏകകണ്ഠേനയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തെ 17 പാര്‍ട്ടികള്‍ ചേര്‍ന്ന് തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
ആദ്യഘട്ടം മുതല്‍ തന്നെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരുടെ പേരുകളില്‍ സിന്‍ഹയുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു.
കഴിഞ്ഞ ദിവസം ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സിന്‍ഹയുമായി സംസാരിച്ചിരുന്നു. ബിഹാറില്‍ നിന്നുള്ള ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്നു യശ്വന്ത് സിന്‍ഹ. അങ്ങനെയൊരാള്‍ സ്ഥാനാര്‍ഥിയാകുന്നതിലൂടെ എന്‍ഡിഎയില്‍ ഒരു കോട്ടം സൃഷ്ടിക്കാമെന്ന കണക്കുകൂട്ടലുമുണ്ട്. നിതീഷ് കുമാറിന്റെ ഭാഗത്ത് നിന്ന് ഒരു ബിഹാറുകാരന്‍ രാഷ്ട്രപതിയാകണമെന്ന ആഗ്രഹമുണ്ടാകുകയാണെങ്കില്‍ അത് മുതലെടുക്കാമെന്ന ഒരു ലക്ഷ്യം ഈ തീരുമാനത്തിലുണ്ടോയെന്നും വരും ദിവസങ്ങളില്‍ വ്യക്തമാകും.
ബിഹാറില്‍ നിന്നും രാജേന്ദ്ര പ്രസാദിന് ശേഷം മറ്റൊരു ബിഹാര്‍ സ്വദേശി രാഷ്ട്രപതിയാകുന്ന സാഹചര്യം വന്നാല്‍ അതില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനത്തിനും നിലപാടിനും വലിയ പ്രസക്തിയുണ്ട്. യശ്വന്ത് സിന്‍ഹയ്ക്ക് അനുകൂലമായ ഒരു തീരുമാനത്തിലേക്ക് നിതീഷ് കുമാര്‍ എത്തിയാല്‍ അത് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൊത്തം ചിത്രത്തെ തന്നെ മാറ്റാന്‍ പോന്നതായിരിക്കും.
അതേസമയം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് രാഷ്ട്രപതി സ്ഥാനാർഥിയെ പ്രതിപക്ഷം പ്രഖ്യാപിക്കുന്നത്. ശരദ് പവാർ, ഫാറൂഖ് അബ്ദുല്ല, ഗോപാൽ കൃഷ്ണ ഗാന്ധി അടക്കമുള്ള നേതാക്കൾ നേരത്തെ രാഷ്ട്രപതി സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും ഇവർ പിന്മാറുകയായിരുന്നു.
Content Highlights: Yashwant Sinha Is Opposition Candidate For President
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..