
Photo: ANI
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിഘട്ടത്തിൽ രാജ്യം പഠിച്ച കാര്യങ്ങൾ നമ്മുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയ്ക്കുമേല്‍ ലോകത്തിനുള്ള വിശ്വാസം കഴിഞ്ഞ കുറച്ചുമാസങ്ങളിൽ കൂടുതല്‍ വർധിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വിദേശനിക്ഷേപം വർധിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എഫ്.ഐ.സി.സി.ഐ.യുടെ 93-ാം വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
2020- ൽ ഒരുപാട് മാറ്റങ്ങളുണ്ടായി. 2020 എല്ലാവരേയും അമ്പരപ്പിച്ചു. രാജ്യവും ലോകംതന്നെയും നിരവധി ഉയർച്ച താഴ്ചൾ കണ്ടു. കുറച്ച് കാലങ്ങൾക്ക് ശേഷം കൊറോണക്കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്കത് വിശ്വസിക്കാനായെന്ന് വരില്ല. കാര്യങ്ങള്‍ വഷളായതിനേക്കാള്‍ വേഗത്തില്‍ മെച്ചപ്പെട്ടുവരുന്നുണ്ട് എന്നത് ആശ്വാസകരമാണ്.
ഫെബ്രുവരി-മാർച്ചിൽ മഹാമാരി ആരംഭിച്ചപ്പോൾ നാം അജ്ഞാതനായ ഒരു ശത്രുവിനോടാണ് പോരാടിക്കൊണ്ടിരുന്നത്. ഉല്പാദനമാകട്ടെ, ഗതാഗതമേഖലയാകട്ടെ, സമ്പദ്ഘടനയുടെ പുനരുജ്ജീവനമാകട്ടെ ഒരു പാട് അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. എത്രകാലം മുന്നോട്ടുപോകാനാവുമെന്നും കാര്യങ്ങൾ എങ്ങനെ മെച്ചപ്പെടുമെന്നുമുള്ളതായിരുന്നു പ്രശ്നം.
ഡിസംബറോടെ സാഹചര്യങ്ങൾ മാറി. നമ്മുടെ കൈയിൽ ഉത്തരമുണ്ട്, പദ്ധതികളുണ്ട്. നിലവിലെ സാമ്പത്തിക സൂചികകൾ പ്രോത്സാഹനജനകമാണ്. പ്രതിസന്ധിഘട്ടത്തിൽ രാജ്യം പഠിച്ച കാര്യങ്ങൾ ഭാവിയേക്കുറിച്ചുളള തീരുമാനങ്ങളെ കുറേക്കൂടി കരുത്തുറ്റതാക്കി.
കഴിഞ്ഞ ആറുവർഷമായി ഇന്ത്യയേക്കുറിച്ച് ലോകത്തിനുണ്ടായിരുന്ന വിശ്വാസം കഴിഞ്ഞ കുറച്ചുമാസങ്ങളിൽ കുറേക്കൂടി ശക്തിപ്പെട്ടു. വിദേശ നിക്ഷേപകർ ഇന്ത്യയിൽ റെക്കോഡ് നിക്ഷേപമാണ് നടത്തിയത്. അത് തുടർന്നുകൊണ്ടിരിക്കുകയാണ്. ആത്മനിർഭർ അഭിയാൻ എല്ലാ മേഖലകളിലും കാര്യക്ഷമത അഭിവൃദ്ധിപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Content Highlights: world's confidence in India has strengthened- PM Modi addresses FICCI
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..