ഡൽഹിയിൽ നിന്നുള്ള കാഴ്ച |ഫോട്ടോ:ANI
ന്യൂഡല്‍ഹി: മറ്റൊരു കോവിഡ് തരംഗം സംബന്ധിച്ച് ആരോഗ്യ വിദഗ്ദ്ധര്‍ ഇതുവരെ മുന്നറിയിപ്പ് നല്കിയില്ലെങ്കിലും രാജ്യത്തെ കോവിഡ് കേസുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇരട്ടിയായി. 11 ആഴ്ചയോളമായി രാജ്യത്തെ കേസുകള്‍ ഗണമ്യമായ കുറവ് വന്നതിന് ശേഷം കഴിഞ്ഞ മൂന്നാഴ്ചക്ക് ശേഷമാണ് വര്‍ധനവ് വന്നുതുടങ്ങിയത്.
ഡല്‍ഹി, ഹരിയാണ, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകളില്‍ കൂടുതല്‍ വര്‍ധനവുള്ളത്. അതില്‍ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. കഴിഞ്ഞ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഡല്‍ഹിയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ഞായറാഴ്ച 1083 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
24 മണിക്കൂറിനിടെ രാജ്യത്ത് 2,593 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ സജീവ കേസുകള്‍ 15,873 ആയി. 44 കോവിഡ് അനുബന്ധ മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.84 ശതമാനമാണ്. ഡല്‍ഹിയിലേത് 4.48 ശതമാനവും.
മദ്രാസ് ഐ.ഐ.ടി.യില്‍ പുതിയ കോവിഡ് ക്ലസ്റ്റര്‍ രൂപംകൊണ്ടതിനാല്‍ തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കോവിഡ് വിദഗ്ധരുടെ യോഗം ചേരും. സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 22 വരെ കുറഞ്ഞ ശേഷം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മുഖാവരണം നിര്‍ബന്ധമാക്കിയിരുന്നു. മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപയാണ് പിഴ. നേരത്തെ ഡല്‍ഹിയിലും മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിരുന്നു.
കര്‍ണാടകത്തില്‍ കോവിഡ് രോഗികള്‍ കൂടിവരികയാണ്. വെള്ളിയാഴ്ച രോഗികള്‍ നൂറിലെത്തിയിരുന്നു. ശനിയാഴ്ച ഇത് 139 ആയി. രോഗസ്ഥിരീകരണ നിരക്ക് 1.37 ശതമാനമാണ്. പ്രതിദിന രോഗികളുടെ എണ്ണം 30 വരെ താഴ്ന്നുനിന്ന ശേഷമാണ് ഇപ്പോള്‍ ഉയരുന്നത്.
ഈദും അക്ഷയതൃതീയയുമുള്‍പ്പെടെ ഉത്സവങ്ങള്‍ അടുത്തുവരുന്നതിനാല്‍ ആഘോഷവേളകളില്‍ കോവിഡ് മുന്‍കരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. പ്രതിമാസ റേഡിയോ പ്രഭാഷണപരിപാടിയായ മന് കി ബാത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. കോവിഡിനെക്കുറിച്ച് ജാഗ്രതയോടെയിരിക്കണം. മുഖാവരണം ധരിക്കുന്നത്, ഇടയ്ക്കിടെ കൈ കഴുകുന്നത് എന്നിങ്ങനെയുള്ള എല്ലാ മുന്‍കരുതലുകളുമെടുക്കണം. അവ പിന്തുടരുകയും വേണം -അദ്ദേഹം പറഞ്ഞു.
Content Highlights: India's Weekly Covid Cases Double in Last 7 Days
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..