
Kulwant Singh Sandhu | Photo - ANI
ന്യൂഡല്‍ഹി: മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചതായി കര്‍ഷക നേതാവ് കുല്‍വന്ത് സിങ് സന്ധു. പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ വന്‍തോതില്‍ എത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡല്‍ഹി - ഹരിയാണ അതിര്‍ത്തിയിലെ സിന്‍ഹുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെക്കാൻ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എംപിമാര്‍ക്ക് കര്‍ഷക സംഘടനകള്‍ കത്തയയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുംവരെ സന്ദര്‍ശനം മാറ്റിവെക്കാന്‍ എംപിമാർ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ കേന്ദ്ര സര്‍ക്കാര്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സന്ദര്‍ശനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ കത്തയയ്ക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഉറപ്പുകളിന്മേല് എന്ത് തീരുമാനം എടുക്കണമെന്ന് ചൊവ്വാഴ്ച ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗം ചര്‍ച്ച ചെയ്തു. ഡിസംബര്‍ 26, 27, 28 തീയതികളില്‍ ഹരിയാണയിലെ ടോള്‍ പ്ലാസകള്‍ തുറന്നുകൊടുക്കും. ഡിസംബര്‍ 25, 26 തീയതികളില്‍ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് മുന്നില്‍ പഞ്ചാബി സമൂഹം പ്രതിഷേധ പ്രകടനം നടത്തും. അത്തരത്തിലുള്ള പ്രതിഷേധം ലോസ് ആഞ്ജലിസില്‍ കഴിഞ്ഞ ദിവസം നടന്നു.
പൗരത്വ നിയമ ഭേദഗതിയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും അടക്കമുള്ള നടപടികള്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാല്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ അന്നദാതാക്കള്‍ക്ക് എതിരെയുള്ളതാണ്. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും കുല്‍വന്ത് സിങ് സന്ധു വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
Content Highlights: Will write to British MPs to stop Boris Johnson's India visit - Farmer Unions
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..