ചിരാഗ് പസ്വാൻ പിതാവ് രാം വിലാസ് പസ്വാന്റെ ചിത്രത്തിന് മുന്നിൽ | Photo: ANI
പട്ന: മുൻ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്റെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ഹിന്ദുസ്ഥാനി അവാം മോർച്ചയെ (എച്ച്.എ.എം) വിമർശിച്ച് എൽ.ജെ.പി നേതാവ് ചിരാഗ് പസ്വാൻ. പിതാവിന്റെ മരണത്തെ ചൊല്ലി എല്ലാവരും രാഷ്ട്രീയം കളിക്കുകയാണ്. ജീവിച്ചിരിക്കുമ്പോൾ ആരും അദ്ദേഹത്തെ കാണാൻ ആശുപത്രിയിലെത്തിയിട്ടില്ലെന്നും രാംവിലാസ് പസ്വാന്റെ മകൻ കൂടിയായ ചിരാഗ് പസ്വാൻ വ്യക്തമാക്കി.
പസ്വാന്റെ മരണത്തിൽ മകനെതിരേ ആരോപണം ഉന്നയിച്ചുകൊണ്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എച്ച്.എ.എം അധ്യക്ഷനായ ജിതൻ റാം മഞ്ജി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിരാഗ് പസ്വാന്റെ പ്രതികരണം.
ഒരു മകനെക്കുറിച്ച് ഇത്തരം കാര്യങ്ങൾ പറയുന്നവർ സ്വയം ലജ്ജിക്കണം. പിതാവിന്റെ ഗുരുതരമായ ആരോഗ്യനിലയെക്കുറിച്ച് ഫോണിലൂടെ മഞ്ജിയെ അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹം പിതാവിനെ കാണാൻ എത്തിയില്ല. ആശുപത്രിയിൽ ചികിത്സയിലിരുന്നപ്പോൾ തന്റെ പിതാവിനെക്കുറിച്ച് എന്തുകൊണ്ടാണ് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കാതിരുന്നതെന്നും ചിരാഗ് പസ്വാൻ ചോദിച്ചു.
മരിച്ചയാളുടെ പേരിൽ എല്ലാവരും ഇപ്പോൾ രാഷ്ട്രീയം കളിക്കുകയാണ്. ജീവിച്ചിരിന്നപ്പോൾ ആരും പിതാവിനെ സന്ദർശിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും തനിക്കെതിരേയുള്ള ആരോപണങ്ങൾക്ക് മറുപടിയായി ചിരാഗ് പസ്വൻ ചോദിച്ചു.
പസ്വാന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ തൊട്ടടുത്ത ദിവസം തന്നെചിരാഗ് ചിരിച്ചുകൊണ്ട് ഇടപഴകുന്നത് കാണപ്പെട്ടിരുന്നു. ഇക്കാര്യങ്ങളിലെല്ലാം സംശയമുണ്ടെന്ന് കാണിച്ചാണ് എച്ച്എഎം പ്രധാനമന്ത്രിക്ക് കത്തയച്ചത്. പസ്വാന്റെ മെഡിക്കൽ ബുള്ളറ്റിൻ അദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രി അധികൃതർ പുറത്തുവിടാതിരുന്നത് ആരുടെ നിർദേശ പ്രകാരമാണെന്നും എച്ച്.എ.എം പരാതിയിൽ ഉന്നയിച്ചിരുന്നു.
പിതാവിനെക്കുറിച്ച് സംസാരിക്കുമ്പോൾ ചിരാഗ് പസ്വാൻ വേണ്ടത്ര ദുഖിതനല്ലെന്ന് ജനതാദൾ യുണൈറ്റഡും പ്രതിപക്ഷ പാർട്ടികളും നേരത്തെ ആരോപിച്ചിരുന്നു. പിതാവിന്റെ വേർപാടിൽ താൻ എത്രമാത്രം ദുഖിതനാണെന്ന് ആർക്ക് മുന്നിലും തെളിയിക്കേണ്ട ആവശ്യമില്ലെന്നാണ് ഈ വിമര്‍ശനങ്ങള്‍ക്ക് ചിരാഗ് മറുപടി നല്‍കിയത്.
content highlights:Why no one visited him in hospital when he was alive: Chirag on HAM's demand for probe into Ram Vilas's death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..