പ്രതീകാത്മക ചിത്രം | Photo: Getty Images
മുംബൈ: ഇന്ന് പുലര്‍ച്ചെയാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചിരുന്ന ആഡംബര കപ്പല്‍ മുംബൈയില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പരിശോധിച്ചത്. ഗോവയിലേക്ക് നീങ്ങുകയായിരുന്ന കപ്പലിലെ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ് ആര്യനെ ഇപ്പോള്‍. എം.ഡി.എം.എ, കൊക്കെയിന്‍ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ കപ്പലില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കസ്റ്റഡിയിലുള്ളവരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്യും.
എന്താണ് എന്‍.ഡി.പി.എസ് ആക്ട്?
മയക്കുമരുന്നുകളുടെ കൈവശം വെക്കല്‍, ഉപയോഗം, വില്‍പ്പന തുടങ്ങിയവയാണ് ആക്ടില്‍ പ്രധാനമായി പറയുന്ന കാര്യങ്ങള്‍. 1985ല്‍ ആണ് രാജ്യത്ത് എന്‍.ഡി.പി.എസ് ആക്ട് നിലവില്‍ വന്നത്. മയക്കുമരുന്ന് നിര്‍മ്മിക്കുക, ഉപയോഗിക്കുക, മറ്റുള്ളവര്‍ക്ക് വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവില്‍ വാങ്ങുക തുടങ്ങിയവ തടയുക എന്നതാണ് ആക്ട് പ്രാബല്യത്തില്‍ കൊണ്ടുവന്നതിലൂടെ പ്രധാനമായി ഉദ്ദേശിക്കുന്നത്.
മയക്കുമരുന്നിന് അടിമപ്പെട്ട ഒരാള്‍ക്ക് പരിരക്ഷ നല്‍കുവാനും ആക്ടിലെ സെക്ഷന്‍ 64.എ യില്‍ പറയുന്നുണ്ട്. എന്നാല്‍ കോടതിക്ക് മാത്രമാണ് ഇതിനുള്ള അധികാരമുള്ളത്. മയക്കുമരുന്ന് കേസില്‍പ്പെട്ടയാള്‍ ലഹരിക്ക് അടിമയാണെങ്കില്‍ ലഹരിവിമുക്ത ചികിത്സയ്ക്ക് തയ്യാറാണെന്ന് സമ്മതിച്ചാല്‍ മാത്രമാണ് നിയമപരിരക്ഷ ലഭിക്കുക. ചെറിയ അളവില്‍ മാത്രമാണ് ലഹരി കൈവശമുള്ളതെങ്കില്‍ മാത്രമാണ് പരിരക്ഷ ലഭിക്കുക.
എന്‍ഡിപിഎസ് ആക്ട് പ്രകാരമുള്ള കേസുകളില്‍ കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ചാണ് ശിക്ഷാ നടപടികള്‍ തീരുമാനിക്കുന്നത്. വധശിക്ഷയാണ് ഇത്തരം കേസുകളില്‍ പരമാവധി നല്‍കുന്ന ശിക്ഷ. മയക്കുമരുന്ന് വലിയ അളവില്‍ വിപണനത്തിന് ഉപയോഗിക്കുന്നവര്‍ക്കാണ് വധശിക്ഷ പോലും കിട്ടാവുന്ന കുറ്റമായി കണക്കാകുക.
നിരോധിക്കപ്പെട്ട മയക്കുമരുന്ന് ഉപയോഗിക്കുക മാത്രം ചെയ്തവര്‍ക്ക് ജാമ്യം നല്‍കുവാനും ആക്ട് അനുസരിച്ച് സാധ്യതയുണ്ട്. ഉപയോഗിച്ചയാള്‍ ഇതിന്റെ വ്യാപാരവുമായി ഇടപെടാത്ത ആളാണെങ്കിലാണ് ജാമ്യം ലഭിക്കുക. എന്നാല്‍ ഇതിനും കോടതിയില്‍ ബോണ്ട് ഉള്‍പ്പെടെ സമര്‍പ്പിക്കേണ്ടതുണ്ട്.
2015ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് ഇത്തരം നിരോധിത മയക്കുമരുന്നുകളുടെ പട്ടികയില്‍ ഏതൊക്കെ ഉള്‍പ്പെടും എന്ന് എപ്പോള്‍ വേണമെങ്കില്‍ ഭേദഗതി ചെയ്യാം. മെഫെഡ്രോണ്‍ ഉപയോഗം രാജ്യത്ത് യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചതോടെ ഇതിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Content Highlights: what is NDPS act, all you need to know


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..