മമത ബാനർജി |ഫോട്ടോ:പി.ടി.ഐ.
കൊൽക്കത്ത: സംസ്ഥാനത്തെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായിരിക്കും പ്രഥമപരിഗണനയെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തൃണമൂലിന്റെ വൻവിജയത്തെ മമത ബാനർജി സ്വാഗതം ചെയ്തത്. എന്നാൽ തുടർച്ചയായി മൂന്നാം തവണ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ മമതയ്ക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ടെന്ന് തോന്നിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും വിദ്വേഷ പോസ്റ്റുകളും പ്രചരിപ്പിക്കുന്നതിന് കടിഞ്ഞാണിടുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം.
കഴിഞ്ഞ അഞ്ചു ദിവസങ്ങൾക്കുള്ളിൽ 550 വ്യാജ പോസ്റ്റുകൾ തങ്ങൾ തിരിച്ചറിഞ്ഞുവെന്നാണ് ബംഗാൾ പോലീസ് അവകാശപ്പെടുന്നത്. അതിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടുളളതാണ്. ബി.ജെ.പിയോ, അതിന്റെ മറ്റുവിഭാഗങ്ങളോ, ബി.ജെ.പിയെ പിന്തുണയ്ക്കുന്ന മറ്റുസംഘടനകളോ ആണ് ഈ പോസ്റ്റുകൾക്ക് പിറകിലെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ അഞ്ചു ദിവസത്തിനുളളിൽ 34 കേസുകൾ കൊൽക്കത്തയിലും സംസ്ഥാനത്തുമായി റിപ്പോർട്ട് ചെയ്തിട്ടുളളതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് 21 പേരാണ് അറസ്റ്റിലായിട്ടുളളത്. ബി.ജെ.പി. നേതാക്കളായ സുവേന്ദു അധികാരി, കൈലാഷ് വിജയ് വർഗിയ, അഗ്നിമിത്ര പോൾ എന്നിവർക്കെതിരേയും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഭിനേത്രി കങ്കണ റണാവത്തിനെതിരേയും കൊൽക്കത്ത പോലീസ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പോലീസിന്റെ നിർദേശപ്രകാരം ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിൽനിന്ന് ഏകദേശം നൂറ്റമ്പതോളം പോസ്റ്റുകൾ ബ്ലോക്ക് ചെയ്യുകയോ നീക്കം ചെയ്യുകയോ ഉണ്ടായി. വളരെയധികം വിദ്വേഷം ജ്വലിപ്പിക്കുന്ന അമ്പതോളം പോസ്റ്റുകൾക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഇലക്ട്രോണിക്സ് വിവര-സാങ്കേതിക മന്ത്രാലയത്തിന് അപേക്ഷ അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
എന്നാൽ, ഇതിനെ ശ്രദ്ധ തിരിക്കുന്നതിനുളള തന്ത്രമായാണ് ബി.ജെ.പി. കണക്കാക്കുന്നത്. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അംഗീകരിക്കാനാകാത്ത ബി.ജെ.പിയുടെ ഐ.ടി. സെല്ലുകൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ദിനത്തിലുണ്ടായ ഒരു വംശഹത്യയല്ലാതെ കൂടുതൽ സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പലയിടത്തും കൂട്ടബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്തത് സംബന്ധിച്ചും നിരവധി വാർത്തകൾ വന്നിരുന്നു. അത്തരം രണ്ടുസംഭവങ്ങളാണ് സംസ്ഥാനത്തുണ്ടായിട്ടുളളതെന്നും ആ സംഭവങ്ങൾക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും മമത പറഞ്ഞു.
അതേസമയം ബംഗാളിൽ തിരഞ്ഞെടുക്കപ്പെട്ട 77 ബി.ജെ.പി. എം.എൽ.എമാർക്ക് കേന്ദ്രം സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി. എം.എൽ.എമാർ സുരക്ഷാഭീഷണി നേരിടുന്നുണ്ടെന്നും ഇവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 77 പേരിൽ 61 പേർക്കും എക്സ് കാറ്റഗറിയുളള സുരക്ഷയാണ് നൽകുന്നത് മറ്റുളളവർക്ക് വൈ കാറ്റഗറിയിലുളളതും. സുവേന്ദു അധികാരിക്ക് ഇസഡ് കാറ്റഗറിയിലുളള സുരക്ഷയും നൽകും.
Content Highlights:West Bengal Police claims to have identified 550 fake posts on social media
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..