ന്യൂഡല്‍ഹി: ജനങ്ങളുടെ ജീവനോടൊപ്പം സമ്പദ്വ്യവസ്ഥയേയും സംരക്ഷിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. രോഗവ്യാപനം തടയുന്നതിനാണ് രാജ്യത്തെ മുഴുവന്‍ അടച്ചുപൂട്ടിയ ലോക്ക് ഡൗണ്‍ മൂന്ന് ആഴ്ചത്തേക്ക് നടത്തിയത്. ഘട്ടം ഘട്ടമായി വിപണിയെ സജീവമാക്കേണ്ടത് അത്യാവശ്യമാണെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ ഉള്ളതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ജനങ്ങള്‍ ഉണ്ടെങ്കിലെ സമ്പദ് വ്യവസ്ഥ ഉണ്ടാവുകയുള്ളുവെന്നാണ് ആദ്യം രാജ്യത്തേ അഭിസംബോധന ചെയ്യവെ ഞാന്‍ പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ജനങ്ങളേയും സമ്പദ്വ്യവസ്ഥയെയും സംരക്ഷിക്കേണ്ടതുണ്ട്.- പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിൽ പറഞ്ഞു.
കൃഷി, അതുമായി ബന്ധപ്പെട്ട മേഖലകളില്‍ ചില പ്രത്യേക രീതി അവലംഭിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയമങ്ങള്‍ പരിഷ്കരിച്ച് ഫാമുകള്‍ക്ക് നേരിട്ട് ഉപഭോക്താക്കള്‍ക്ക് പച്ചക്കറികള്‍ ഉള്‍പ്പെടെ വില്ക്കാന് അനുവാദം നല്‍കുകയെന്നാണ് ഇതിലൊന്ന്. ജനങ്ങളെ വീടുകളില്‍ തന്നെ കഴിയാന്‍ പ്രേരിപ്പിക്കല്‍ മാത്രമല്ല ഉത്പന്നങ്ങള്‍ നേരിട്ട് അവരിലേക്ക് എത്താനും ഇടവരുത്തുമെന്നാണ് കരുതുന്നത്.
ഇതിനുപുറമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കാനും കേന്ദ്രം ആലോചിക്കുന്നുവെന്നാണ് വിവരങ്ങള്‍. ജോലിയില്ലാതായ ആയിരക്കണക്കിന് ദിവസവേതന തൊഴിലാളികള്‍ പലായനം ചെയ്യുന്നതിന്റെ സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചന.
ഭക്ഷണ, പച്ചക്കറി, പലചരക്ക്, മരുന്ന് കടകള്‍ ഒഴികെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിടപ്പെട്ടത് ഇന്ത്യയുടെ സമ്പദ്ഘടനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ജിഡിപിയില്‍ കുത്തനെ ഇടിവുണ്ടാകുമെന്നാണ് വിവിധ ഏജന്‍സികളുടെ പ്രവചനം.
Content Highlights: We must now look at life and the economy- Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..