ശരത് പവാറിൻറെ യോഗത്തിൽ യോഗത്തിനെത്തിയ നേതാക്കൾ | Photo: ANI
ന്യൂഡല്‍ഹി: എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയില്‍ ഇന്ന് ചേര്‍ന്ന യോഗം രാഷ്ട്രീയപരമല്ലെന്ന് എന്‍സിപി. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, കെജ്രിവാള് നയിക്കുന്ന ആം ആദ്മി പാര്‍ട്ടി എന്നിവരുള്‍പ്പെടെ പ്രതിപക്ഷ നിരയിലെ എട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു.
അതേസമയം യോഗം ചേര്‍ന്നത് നിലവിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും നിര്‍ണായകമായ രാഷ്ട്രീയ തീരുമാനങ്ങള്‍ യോഗത്തില്‍ സ്വീകരിച്ചിട്ടില്ലെന്നും മുന്‍ കേന്ദ്രമന്ത്രിയും രാഷ്ട്രമഞ്ച് നേതാവുമായ യശ്വന്ത് സിന്‍ഹ പറഞ്ഞു. തന്റെ അഭ്യര്‍ഥന പ്രകാരമാണ് ശരത് പവാര്‍ യോഗം വിളിച്ചതെന്നും യശ്വന്ത് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
യോഗത്തിലേക്ക് ക്ഷണിച്ചത് യശ്വന്ത് സിന്‍ഹയാണ്, ശരത് പവാറല്ല. യോഗം രാഷ്രീയമല്ലെന്ന് എന്‍സിപി നേതാവ് മജീദ് മേമനും പ്രതികരിച്ചു. കോണ്‍ഗ്രസിനെ കൂട്ടാതെ മൂന്നാം മുന്നണി ഉണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത് വാസ്തവമല്ല. സമാനചിന്താഗതിയുള്ള എല്ലാ രാഷ്ട്രീപാര്‍ട്ടികളേയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളേയും ക്ഷണിച്ചു. എന്നാല്‍ അവര്‍ ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി, സമാജ്വാദി പാര്‍ട്ടി നേതാവ് ഘനശ്യാം തിവാരി, എഎപി നേതാവ് സുശീല്‍ ഗുപ്ത, സിപിഐ നേതാവ് ബിനോയ് വിശ്വം, സിപിഎം നേതാവ് നിലോപ്തല്‍ ബസു എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തവര്‍.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ശരത് പവാറിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറും ശരത് പവാറും രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെയാണ് പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷികളെ ചേര്‍ത്ത് ഇന്ന് യോഗം ചേര്‍ന്നത്. യോഗവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ്, മൂന്നാം മുന്നണി സാധ്യത തുടങ്ങിയ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..