1. അമൃത്പാൽ സിങ്, 2. രക്ഷപ്പെടാനുപയോഗിച്ച വാഹനം, 3. പോലീസ് പിടിച്ചെടുത്ത ആയുധങ്ങൾ. | Photo -PTI,ANI
ജലന്ധര്‍ (പഞ്ചാബ്): വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിനെ അറസ്റ്റുചെയ്യാനുള്ള നീക്കം നടത്തുന്നതിനിടെ സിങ് രക്ഷപ്പെടാനുപയോഗിച്ച വാഹനവും നിരവധി ആയുധങ്ങളും പിടിച്ചെടുത്തതായി പഞ്ചാബ് പോലീസ്. സിങ്ങിന്റെ ഏഴ് കൂട്ടാളികള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. രക്ഷപ്പെടാനുപയോഗിച്ച വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. അമൃത്പാല്‍ സിങ് ഉടന്‍ അറസ്റ്റിലാകുമെന്നാണ് പോലീസ് പറയുന്നത്.
തോക്കും വെടിയുണ്ടകളും കൃപാണും അടക്കമുള്ളവയാണ് പോലീസ് പിടിച്ചെടുത്തിട്ടുള്ളത്. അതിനിടെ, പഞ്ചാബിലെയും ജലന്ധറിലെയും കൃമസമാധാനനില തൃപ്തികരമാണെന്ന് ജലന്ധര്‍ റൂറല്‍ എസ്.എസ്.പി സ്വര്‍ണദീപ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് സിങ് രക്ഷപ്പെട്ടതെന്നും അദ്ദേഹത്തെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ജലന്ധര്‍ പോലീസ് കമ്മീഷണര്‍ കെ.എസ് ഛഹല്‍ പറഞ്ഞു. 20 - 25 കിലോമീറ്ററോളം പോലീസ് സിങ്ങിനെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ അയാള്‍ രക്ഷപ്പെട്ടു. രക്ഷപ്പെടാനുപയോഗിച്ച വാഹനമടക്കം രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്. സിങ്ങിനെ പിടികൂടുന്നതുവരെ വിവിധയിടങ്ങളില്‍ തിരച്ചിലുകള്‍ തുടരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ കേന്ദ്ര ആഭ്യമന്തരമന്ത്രി അമിത് ഷായെ കണ്ടതിന് പിന്നാലെയാണ് അമൃത്പാലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സംസ്ഥാന പോലീസ് ഊര്‍ജിതമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മാര്‍ച്ച് രണ്ടിന് ഇരുവരും നടത്തിയ കൂടിക്കാഴ്ചയില്‍ അമൃത്പാലിന്റെ അറസ്റ്റും വിഷയമായിരുന്നുവെന്നാണ് സൂചന. ക്രമസമാധന വിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായെന്ന് അമിത് ഷായെ കണ്ടതിന് പിന്നാലെ മന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതേവിഷയത്തില്‍ പഞ്ചാബ് ഗവര്‍ണറുമായും മന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ, ഇന്ദിരാ ഗാന്ധിയുടെ അവസ്ഥയായിരിക്കും താങ്കള്‍ക്കെന്ന് അമിത് ഷായേയും മുന്‍ മുഖ്യമന്ത്രി ബിയന്ത് സിങ്ങിന്റെ പാതയിലാണ് നിങ്ങളെന്ന് മന്നിനേയും വെല്ലുവിളിച്ചതാണ് അമൃത്പാലിന്റെ അറസ്റ്റിലേക്ക് എത്രയും പെട്ടെന്ന് നീങ്ങാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
നേരത്തെ, 18 കമ്പനി കേന്ദ്ര സേനയെ ആഭ്യന്തരവകുപ്പ് സംസ്ഥാനത്തേക്ക് അയച്ചിരുന്നു. ഇതില്‍ എട്ട് കമ്പനി കലാപങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ദ്രുതകര്‍മ്മ സേനയായിരുന്നു. ആകെ 19,000ത്തോളം കേന്ദ്ര സേനയെയാണ് സംസ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്. നിലവില്‍ അമൃത്പാലിന്റെ 78ഓളം കൂട്ടാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴോളം ഗണ്‍മാന്‍മാരെ അറസ്റ്റ് ചെയ്തെന്നും ജലന്ധര്‍ പോലീസ് കമ്മിഷണര്‍ അറിയിച്ചു. ഇയാള്‍ കടന്നുകളഞ്ഞെന്ന് കരുതുന്ന ജലന്ധറില്‍ കോണ്‍ഗ്രസ് എം.പിയുടെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
Content Highlights: Amritpal Singh, ammunition seized, Punjab Police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..