പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എൻ.ഐ
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദം വാക്സിന് സ്വീകരിച്ചവരെയും സ്വീകരിക്കാത്തവരെയും ബാധിക്കുകയും കേസുകളുടെ എണ്ണം വർധിച്ചുവരികയും ചെയ്യുന്നുണ്ടെങ്കിലും ഒമിക്രോണില്‍നിന്ന് രക്ഷനേടാന്‍ വാക്സിനുകള്‍ സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്. രോഗികള്‍ക്ക് അടിയന്തര പരിചരണം നല്‍കേണ്ട സാഹചര്യം വര്‍ധിക്കുന്നില്ലെന്നത് ശുഭസൂചനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് സൗമ്യ സ്വാമിനാഥന്റെ പ്രതികരണം പുറത്തുവന്നത്.
ഒമിക്രോണ്‍ കേസുകളുടെ സുനാമിയാണ് വരാനിരിക്കുന്നതെന്നും അത് ലോകമെമ്പാടുമുള്ള ആരോഗ്യസംവിധാനങ്ങളെ നിലംപരിശാക്കുമെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് കഴിഞ്ഞ ദിവസം നല്കി. കൂടുതല്‍ വ്യാപനശേഷിയുള്ള ഒമിക്രോണും നിലവില്‍ അിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡെല്‍റ്റയും ചേര്‍ന്ന് കോവിഡ് കേസുകളുടെ സുനാമിക്ക് വഴിവെച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ 2 ദിനങ്ങളായി നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 13154 പേർക്കാണ് ഇന്നത്തെ രോഗബാധിതർ. ഇന്നലെ അത് 9195 ആയിരുന്നു. കഴിഞ്ഞ ഒക്ടോബർ 30 നാണ് ഇതിനു മുമ്പ് പതിമൂവായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എങ്കിലും നിലവിലെ രോഗബാധിതരുടെ എണ്ണം ഇന്നേവരെയുള്ള ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 0.24 ശതമാനം മാത്രമാണ്. 82,402 പേരാണ് നിലവിലെ രോഗബാധിതർ.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7486 പേർ രോഗമുക്തി നേടി, 98.38 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 87 ദിവസങ്ങളായി 2 ശതമാനത്തിൽ താഴെയാണ് ദിനംപ്രതിയുള്ള പോസിറ്റവിറ്റി നിരക്ക്. 143.83 കോടി വാക്സിനാണ് ഇതുവരെ നൽകിയത്. ഇന്നലെ മാത്രം 63,91,282 വാക്സിനുകൾ നൽകി.
ഒമിക്രോൺ ബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യം അതിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളിലും പുതുവർഷാഘോഷം സംബന്ധിയായ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് രാത്രികാല വിലക്ക് ഏർപ്പെടുത്തിക്കഴിഞ്ഞു.
രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കോവിഡിന്റെ കൂടുതല്‍പേരെ ബാധിക്കുന്ന വകഭേദമായി ഒമിക്രോണ്‍ ഉടന്‍ മാറുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ ആഫ്രിക്ക ഒഴികെയുള്ള മറ്റു ഭൂഖണ്ഡങ്ങളിലെല്ലാം വ്യാപകമായ കോവിഡ് വകഭേദം ഡെല്‍റ്റയാണെന്ന് സിംഗപ്പുരില്‍നിന്നുള്ള വിദഗ്ധരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, യു.എ.ഇയില്നിന്നെത്തുന്നവര്ക്ക് ആര്.ടി.പി.സി.ആറും ഹോം ക്വാറന്റീനും നിര്‍ബന്ധമാക്കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്പറേഷന്(ബി.എം.സി.). ദുബായ് ഉള്‍പ്പെടെ യു.എ.ഇയില്‍നിന്ന് വിമാനം കയറുന്നവരും മുംബൈയിലെ താമസക്കാരുമായ എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുമാണ് ഈ നിബന്ധന ബാധകം.
content highights: Vaccines proves to be protective against Omicron says WHO chief scientist Soumya Swaminathan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..