ഗാസിപുർ: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരായി ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകൻ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ രാംപുർ ജില്ലയിൽനിന്നുള്ള കാഷ്മിർ സിങ് (75) ആണ് മരിച്ചത്. കർഷക നിയമത്തിനെതിരെ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ബാപ്പു എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. സമരസ്ഥലത്തിനടുത്ത് ഒരു ശൗചാലയത്തിൽ തൂങ്ങി മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടത്. കാർഷിക നിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പാണ് കണ്ടെത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. എന്നാൽ പോലീസ് ഇതുവരെ ആത്മഹത്യയ്ക്കുള്ള കാരണം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം സമരസ്ഥലത്തുതന്നെ അടക്കംചെയ്യണമെന്നും ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
38 ദിവസങ്ങളായി തുടരുന്ന കർഷക സമരത്തിനിടെ ഇതുവരെ 30ൽ അധികം കർഷകർ വിവിധ കാരണങ്ങളാൽ മരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം സിംഗു അതിർത്തിയിൽ ഹരിയാണയിൽനിന്നുള്ള ഒരു പുരോഹിതൻ സ്വയം നിറയൊഴിച്ച് മരിച്ചിരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയർപ്പിച്ചുകൊണ്ടാണ് മരിക്കുന്നതെന്ന് അദ്ദേഹം ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:UP farmer, protesting at Ghazipur border, hangs self inside toilet, blames central government