മൃതദേഹം സംസ്കരിക്കുന്നതിന്റെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം | Photo: twitter.com|SiNghShaHeB6
ലഖ്നൗ: ഉത്തർപ്രദേശിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസാരിച്ചു. വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പെൺകുട്ടിയുടെ പിതാവുമായും സഹാദരനുമായും ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയത്.
മകളുടെ മരണത്തിന് കാരണക്കാരയവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് പെൺകുട്ടിയുടെ പിതാവ് ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും സംസ്ഥാന പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബത്തിന് വീടും നിർമിച്ചു നൽകുമെന്ന് ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.
സെപ്തംബർ 14നാണ് ഹത്രാസിൽ നിന്നുള്ള ഇരുപതുവയസ്സുള്ള ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ക്രൂരമായ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ നാവ് പ്രതികൾ മുറിച്ചുകളയുകയും ചെയ്തിരുന്നു. തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ ഗ്രാമത്തിലെ നാല് യുവാക്കളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
മരണം സംഭവിച്ച ദിവസം തന്നെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പോലീസ് നിർബന്ധിച്ചെന്നും ബുധനാഴ്ച പുലർച്ചെ ബന്ധുക്കളെ വീട്ടിൽ പൂട്ടിയിട്ട് മൃതദേഹം സംസ്കരിച്ചെന്നും കുടുംബം ആരോപിച്ചു. കേസിൽ പ്രതികൾക്ക് അനുകൂലമായാണ് പോലീസ് പ്രവർത്തിക്കുന്നതെന്നും തെളിവ് നശിപ്പിക്കുന്നതിനായാണ് മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിച്ചതെന്നുമാണ് കുടുംബത്തിന്റെ പരാതി.
Content Highlights:UP CM Yogi Adityanath speaks to father of Hathras gangrape victim, announces Rs 25 lakh compensation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..