വീഡിയോ ദൃശ്യങ്ങളിൽനിന്ന് | Image Courtesy: screen grab from video posted by https://twitter.com/Anurag_Dwary
ഭോപ്പാല്‍ (മധ്യപ്രദേശ്): പൊതുപരിപാടിയില്‍ പ്രസംഗിക്കാന്‍ മൈക്കിന് അരികിലെത്തിയ മധ്യപ്രദേശ് ബി.ജെ.പി. അധ്യക്ഷനെ ഇരിപ്പിടത്തിലേക്ക് തിരിച്ചയച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തതിന് പിന്നാലെ സംസ്ഥാന ബി.ജെ.പി. സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി.
മാധവ് ദേശീയ പാര്‍ക്കിലേക്ക് കടുവകളെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ശിവപുരി ജില്ലയില്‍ വെള്ളിയാഴ്ച നടന്ന ഒരു ചടങ്ങിലെ ദൃശ്യങ്ങളാണ് വിവാദത്തിന് വഴിതെളിച്ചത്. ചടങ്ങില്‍ സംസാരിക്കാന്‍ മധ്യപ്രദേശ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും ഖജുരാഹോ എം.പിയുമായ വി.ഡി. ശര്‍മയുടെ പേര് അനൗണ്‍സര്‍ വിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതിന് പിന്നാലെ വേദിയിലിരുന്ന ശര്‍മ, മൈക്കിന് അരികിലേക്ക് നീങ്ങി. എന്നാല്‍ ശര്‍മ സംസാരിക്കാന്‍ തുടങ്ങുന്നസമയത്ത് ജ്യോതിരാദിത്യ സിന്ധ്യ അവിടേക്ക് വരികയും ശര്‍മയോട് എന്തോ സംസാരിക്കുന്നതും കാണാം. ഇതോടെ ശര്‍മ ചെറുചിരിയോടെ വേദിയിലെ സീറ്റിലേക്ക് മടങ്ങി. തുടര്‍ന്ന് മൈക്ക് ശരിയാക്കി ജ്യോതിരാദിത്യ സിന്ധ്യ പ്രസംഗിക്കാന്‍ ആരംഭിക്കുകയും ചെയ്തു.
വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മറ്റു നേതാക്കളെ ഒതുക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയുടെ കുടുംബത്തിന്റെ പാരമ്പര്യമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗ ഹാന്‍ കൂടി പങ്കെടുത്ത പരിപാടിയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്.
അതേസമയം വിഷയത്തില്‍ വിശദീകരണവുമായി ബി.ജെ.പി. രംഗത്തെത്തി. ബി.ജെ.പിയിലെ രീതി അനുസരിച്ച് പരിപാടിയില്‍ സംസ്ഥാന അധ്യക്ഷന്‍ അവസാനമാണ് സംസാരിക്കുക എന്ന് മധ്യപ്രദേശ് ബി.ജെ.പി. മീഡിയ ഇന്‍ചാര്‍ജ് ലോകേന്ദ്ര പരാശര്‍ പറഞ്ഞു. ബി.ജെ.പിയില്‍ ഏറ്റവും ബഹുമാനം നല്‍കുന്നത് അധ്യക്ഷനാണ്. കോണ്‍ഗ്രസിന് ഇത് മനസ്സിലാകില്ല. അധ്യക്ഷനാണ് ഏറ്റവും ആദരണീയന്‍. അതിനാല്‍ അദ്ദേഹത്തിന്റെ പ്രസംഗം ഏറ്റവും ഒടുവിലാണ് ഉണ്ടാവുക, പരാശര്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനോടുള്ള ബഹുമാനം കൊണ്ടായിരുന്നു സിന്ധ്യയുടെ ഇടപെടല്‍ എന്നും അദ്ദേഹം പറഞ്ഞു.
Content Highlights: union minister jyotiraditya scindia stops madhya pradesh bjp chief from addressing public event
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..