കനയ്യ ലാലിൻറെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിച്ചപ്പോൾ | Photo: ANI
ഉദയ്പുര്‍: ഉദയ്പുരില്‍ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട കനയ്യ ലാലിന്റെ കുടുംബത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തും മുതിര്‍ന്ന നേതാക്കളും സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തുകയായ 51 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കുടുംബത്തിന് കൈമാറി.
കൊലപാതക കേസില്‍ അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും ദേശീയ അന്വേഷണ ഏജന്‍സിയോടും ആവശ്യപ്പെടുമെന്ന് കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. രാജസ്ഥാനെ മാത്രമല്ല, രാജ്യത്തെ തന്നെ നടുക്കിയ ഹീനമായ കൊലപാതകമാണ് ഉദയ്പുരിലേത്, പ്രതികളെ അറസ്റ്റ് ചെയ്ത് അവരുടെ തീവ്രവാദ ബന്ധം കണ്ടെത്തിയ പോലീസിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സുരക്ഷയും തങ്ങള്‍ക്കുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി കൊല്ലപ്പെട്ട കനയ്യ ലാലിന്റെ മകന്‍ പറഞ്ഞു. പിതാവിനെ കൊലപ്പെടുത്തിയവരെ തൂക്കിലേറ്റണം. അതില്‍ കുറഞ്ഞ ശിക്ഷ വിധിക്കരുതെന്നും അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു.
തയ്യല്‍ കടക്കാരനായ കനയ്യലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഉദയ്പുരിലെ മാര്‍ക്കറ്റിലുള്ള കടയിലെത്തിയ പ്രതികള്‍ കനയ്യലാലിന്റെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചകനെതിരായ പരാമര്‍ശം നടത്തിയ ബി.ജെ.പി. മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചു പോസ്റ്റിട്ടുവെന്നാരോപിച്ചാണ് ക്രൂരമായ കൊലപാതകം നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..