പ്രതീകാത്മക ചിത്രം | Photo: PTI, AFP
അഗർത്തല: ത്രിപുരയിൽ ദശാബ്ദങ്ങളുടെ വൈരം മറന്ന് നിയമസഭാതിരഞ്ഞെടുപ്പിൽ ഒന്നിക്കുന്ന സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള സീറ്റുചർച്ച ഏകദേശധാരണയിലെത്തി.
സ്ഥാനാർഥിപ്പട്ടിക സംസ്ഥാനസമിതിയുടെ പരിഗണനയിലാണെന്നും അംഗീകാരമായാൽ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും സി.പി.എം. സംസ്ഥാനസമിതിയംഗം പബിത്ര കർ പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥികളെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് ത്രിപുര പി.സി.സി. അധ്യക്ഷൻ ബ്രിജിത് സിൻഹയും അറിയിച്ചു. എത്രസീറ്റുകളിൽ മത്സരിക്കുമെന്നത് വെളിപ്പെടുത്തിയിട്ടില്ല. ജനപ്രിയതയും വിജയസാധ്യതയും കണക്കിലെടുത്താണ് സ്ഥാനാർഥികളെ നിശ്ചയിച്ചതെന്ന് ഇരുവരും പറഞ്ഞു. 30 സീറ്റ് വേണമെന്ന് കോൺഗ്രസ് തുടക്കത്തിൽ നിർബന്ധംപിടിച്ചെങ്കിലും സി.പി.എം. അതിനു വഴങ്ങിയില്ല. വിജയസാധ്യത കണക്കിലെടുത്ത് വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നും ബി.ജെ.പി.യുടെ കാടത്തഭരണം അവസാനിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും സി.പി.എം. നേതാക്കൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. തുടർന്നാണ് കോൺഗ്രസ് തങ്ങളുടെ ആവശ്യം പരിമിതപ്പെടുത്താൻ തയ്യാറായതെന്നാണ് റിപ്പോർട്ട്. ഗോത്രമേഖലകളിൽ നിർണായകസ്വാധീനമുള്ള പ്രാദേശിക കക്ഷി തിപ്ര മോത്തയെ ഒപ്പംകൂട്ടാൻ സഖ്യം ശ്രമിക്കുന്നുണ്ട്. എന്നാൽ, തിപ്രലാൻഡ് എന്ന ആവശ്യം അംഗീകരിക്കുന്നവരുമായി മാത്രമേ സഖ്യമുള്ളൂ എന്ന നിലപാടിലാണ് തിപ്ര നേതാവ് പ്രദ്യോത് ദേബ് ബർമൻ.
തുടർഭരണത്തെക്കുറിച്ച് ആശങ്കയുള്ള ബി.ജെ.പി.യും തിപ്ര മോത്തയെ തങ്ങളുടെ സഖ്യത്തിലെത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.
ഇതിനായി ഡൽഹിയിലും അഗർത്തലയിലുമൊക്കെ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര(ഐ.പി.എഫ്.ടി.) നേതാവ് പ്രേംകുമാർ റിയാറെയാണ് പ്രദ്യോത് ദേബുമായി ചർച്ച നടത്തുന്നത്. സഖ്യമുറപ്പാക്കാനായി തിപ്ര മോത്തയിൽ ഐ.പി.എഫ്.ടി. ലയിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
തിപ്ര മോത്തയെ ഒപ്പം കൂട്ടാൻ തൃണമൂൽ കോൺഗ്രസും ചൂണ്ടയെറിഞ്ഞിട്ടുണ്ട്. 41 സീറ്റിൽ മത്സരിക്കുമെന്നാണ് തൃണമൂൽ പ്രഖ്യാപിച്ചത്. ബാക്കി 19 എണ്ണം തിപ്ര മോത്തയെ ഉദ്ദേശിച്ച് ഒഴിച്ചിട്ടിരിക്കുകയാണ്. അവർ സഖ്യത്തിന് തയ്യാറായാൽ ആ സീറ്റുകൾ നൽകും. സി.പി.എം.-കോൺഗ്രസ് കൂട്ടുകെട്ടിലേക്കില്ലെന്ന് തൃണമൂൽ സംസ്ഥാന അധ്യക്ഷൻ പിയൂഷ് കാന്തി ബിശ്വാസ് പറഞ്ഞു.
Content Highlights: tripura elections 2023 congress cpim seat sharing candidates will announced soon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..