പ്രതീകാത്മക ചിത്രം | Photo: PTI, AFP
അഗർത്തല: ദശാബ്ദങ്ങളുടെ പോരിന് വിരാമമിട്ട് നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ് കൈകോർത്തെങ്കിലും ത്രിപുരയിൽ സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള സഖ്യത്തിൽ വിള്ളൽ തുടരുന്നു. തിങ്കളാഴ്ച പത്രികാസമർപ്പണം പൂർത്തിയായപ്പോൾ നാലുസീറ്റുകളിൽ കോൺഗ്രസും ഇടതുപക്ഷവും മുഖാമുഖം പോരാടുന്ന സ്ഥിതി. വ്യാഴാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിവസം. അതിനുമുൻപുതന്നെ തർക്കം അവസാനിപ്പിക്കാൻ തിരക്കിട്ട ചർച്ചതുടങ്ങി.
സഖ്യചർച്ചയിൽ അറുപതംഗ നിയമസഭയിലേക്ക് 27 സീറ്റുകൾ വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ, സി.പി.എം. അനുവദിച്ചത് 13 സീറ്റുകൾ മാത്രം. 43 സീറ്റുകളിൽ സി.പി.എം. സ്ഥാനാർഥികൾ പത്രികനൽകി. അണികൾക്കിടയിൽ വൻപ്രതിഷേധമുയർന്നതോടെ 17 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തി. ഈ ശീതസമരം സഖ്യത്തിന് ഗുണം ചെയ്യില്ലെന്ന് വ്യക്തമായതോടെയാണ് സി.പി.എം. അനുരഞ്ജനശ്രമം തുടങ്ങിയത്. കൊൽക്കത്തയിൽ കഴിഞ്ഞദിവസംനടന്ന സി.പി.എം. കേന്ദ്രകമ്മിറ്റി യോഗം പൂർത്തിയാകുന്നതിനു മുൻപുതന്നെ മുൻമുഖ്യമന്ത്രി മണിക് സർക്കാറും കേന്ദ്രകമ്മിറ്റി അംഗം തപൻ ചക്രവർത്തിയും അഗർത്തലയിലെത്തി കോൺഗ്രസ് നേതൃത്വവുമായി ചർച്ചതുടങ്ങി.
ധാരണപ്രകാരമുള്ള 13 സീറ്റുകൾക്കുപുറമേ ബർജലാ, മജ്‍ലിശ്പുർ, ബാധാർഘട്ട്, ആർ.കെ. പുർ മണ്ഡലങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തങ്ങൾക്ക് നല്ല സ്വാധീനമുള്ള മണ്ഡലങ്ങളാണ് ഇവയെന്നും ഇവിടെ സൗഹൃദമത്സരമായിരിക്കുമെന്നുമാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
ധാരണപ്രകാരമുള്ള സീറ്റുകൾക്കുപുറമേ സ്ഥാനാർഥികളെ ഇറക്കിയതിലുള്ള എതിർപ്പ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് മണിക് സർക്കാർ അറിയിച്ചു. രണ്ടുദിവസത്തിനുള്ളിൽ ഒത്തുതീർപ്പുണ്ടായില്ലെങ്കിൽ പ്രശ്നമാകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായുള്ളത് സഖ്യമല്ലെന്നും സീറ്റുധാരണ മാത്രമാണെന്നുമുള്ള മുൻനിലപാട് ആവർത്തിക്കുകയും ചെയ്തു.
Content Highlights: tripura congress cpim alliance discussion in agarthala leadership of manik sarkar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..