ബിപ്ലബ് കുമാർ ദേബ്
അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്‌ളവ് കുമാർ ദേവ് രാജിവെച്ചു. ത്രിപുരയിലെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയായ ബിപ്‌ളവിനെതിരേ പാർട്ടിയിൽ കുറെക്കാലമായി കലാപം നടക്കുകയായിരുന്നു. ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ബിപ്‌ളവിന്റെ രാജി.
2018-ലാണ് 25 വര്‍ഷത്തെ ഇടതുഭരണത്തിന് വിരാമംകുറിച്ച് ബിപ്ലവിന്റെ നേതൃത്വത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയത്. സംസ്ഥാനത്ത് അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിപ്ലവിന്റെ രാജി. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ബി.ജെ.പി.യുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും ബി.ജെ.പി. ദേശീയ ജനറല്‍സെക്രട്ടറി വിനോദ് താവ്‌ഡെയും യോഗത്തില്‍ പങ്കെടുക്കും.
നേരത്തെ പാര്‍ട്ടിയിലെ ചില എം.എല്‍.എ.മാര്‍ തന്നെ ബിപ്ലവിനെതിരേ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നവംബറില്‍ സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ എന്നീ എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനമുയര്‍ത്തി. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എം.എല്‍.എമാരുടെ വിമര്‍ശനം. സംസ്ഥാനത്തെ ജനാധിപത്യം തകര്‍ന്നിരിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു. സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തില്‍ ഒമ്പത് എം.എല്‍.എമാര്‍ ഡല്‍ഹിയിലെത്തി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം.
2017-ല്‍ ബിജെപിയില്‍ എത്തിയ സുദീപ് റോയ് ബര്‍മന്‍ ബിപ്ലവ് മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുമായുള്ള പടലപ്പിണക്കങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനത്തുനിന്ന് നീക്കി. 2022 ഫെബ്രുവരിയില്‍ സുദീപ് റോയ് ബര്‍മനും ആശിഷ് കുമാര്‍ സാഹയും എം.എല്‍.എ. സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നാലെ ഇവരെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരും പാര്‍ട്ടിവിട്ടിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുമെന്ന് കഴിഞ്ഞദിവസം തന്നെ ബി.ജെ.പി. അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ എസ്.ടി. മോര്‍ച്ച പ്രസിഡന്റ് സ്ഥാനത്തുനിന്ന് എം.പി. രേബതി ത്രിപുരയെ മാറ്റി, മുതിര്‍ന്ന നേതാവായ ബികാശ് ദേബബര്‍മയെ നിയമിച്ചത് കഴിഞ്ഞദിവസമായിരുന്നു. എസ്.ടി. മോര്‍ച്ചയുടെ നിരീക്ഷകനായി രാംപദ ജമാദിയയെയും നിയമിച്ചു. ഇതിനുപുറമേ മഹിളാമോര്‍ച്ച, ന്യൂനപക്ഷ മോര്‍ച്ച, യുവമോര്‍ച്ച അടക്കമുള്ള സംഘടനകളില്‍ പുതിയ നിരീക്ഷകരെയും പാര്‍ട്ടി നിയമിച്ചിട്ടുണ്ട്.
Content Highlights: Tripura Chief Minister Biplab Deb Resigns
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..