സാകേത് ഗോഖലെ | Photo : Facebook / Saket Gokhale
ന്യൂഡല്‍ഹി: സാമൂഹിക ആവശ്യങ്ങള്‍ ഉയര്‍ത്തി ക്രൗഡ്ഫണ്ടിങിലൂടെ പിരിച്ചെടുത്ത ഒരു കോടിയിലേറെ രൂപ തൃണമൂല്‍ കോണ്‍ഗ്രസസ് വാക്താവ് സകേത് ഗോഖലെ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വൈന്‍ വാങ്ങിക്കുന്നതിനും വിരുന്നൊരുക്കുന്നതിനും അടക്കമുള്ള വ്യക്തിഗത ആവശ്യങ്ങള്‍ക്ക് തൃണമൂല്‍ നേതാവ് പിരിവ് നടത്തിയ പണം ഉപയോഗിച്ചെന്നാണ് ഇ.ഡി.കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സഹായിയില്‍ നിന്ന് ലഭിച്ച 23 ലക്ഷം രൂപയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇ.ഡി. അവകാശപ്പെടുന്നത്.
ഫണ്ട് ദുരുപയോഗത്തില്‍ സകേത് ഗോഖലെയെ ഇ.ഡി.അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇ.ഡി. ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജനുവരി 31 വരെ സബര്‍മതി പ്രത്യേക കോടതി സകേത് ഗോഘലയെ കസ്റ്റഡിയില്‍ വെക്കാന്‍ ഇ.ഡിക്ക് അനുമതി നല്‍കി.
അന്വേഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ സഹായി അലങ്കാര്‍ സവായിയെ ഏജന്‍സി വിളിച്ചുവരുത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. സാമൂഹിക മാധ്യമം കൈകാര്യം ചെയ്തതിന് അലങ്കാര്‍ സവായ് തനിക്ക് 23.54 ലക്ഷം രൂപ നല്‍കിയതായി ചോദ്യം ചെയ്യലില്‍ സാകേത് ഗോഖലെ പറഞ്ഞിരുന്നു.
2019-2022 കാലയളവില്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ 1.07 കോടിരൂപയാണ് ഗോഖലെ പിരിച്ചത്. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന അലങ്കാര്‍ സവായ് ഇഡിക്ക് മുമ്പാകെ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍ ബാങ്കറായ സവായ് രാഹുല്‍ ഗാന്ധിയുടെ ഗവേഷക ടീമിനെ നയിക്കുന്ന ആളാണ്. എന്തിനാണ് അലങ്കാര്‍ സവായ് തനിക്ക് പണം തന്നതെന്നതിന് കൂടുതല്‍ വിശംദാശങ്ങള്‍ അറിയണമെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് ഗോഖലെ പറഞ്ഞതായി ഇ.ഡി.കോടതിയില്‍ പറഞ്ഞു.
ജയന്റ്‌ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി മുഖേന പരാതിക്കാരനില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും പണം ശേഖരിച്ച് 'OurDemocracy.in' എന്ന ഒരു സ്ഥാപനത്തിന്റെ പേരില്‍ ഗോഖലെ വ്യാജ ഇലക്ട്രോണിക് രേഖ തയ്യാറാക്കിയതായി ഏജന്‍സി കോടതിയെ അറിയിച്ചു.
Content Highlights: Trinamool Leader Used Crowdfunding Money On "Wining, Dining": ed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..