
മമതാ ബാനർജി, ലാവൂ മാമലേദാർ| Photo: PTI, www.goavidhansabha.gov.in
പനാജി: അംഗത്വം സ്വീകരിച്ച് മൂന്നുമാസത്തിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് രാജി പ്രഖ്യാപിച്ച് ഗോവയിലെ മുന്‍ എം.എല്‍.എ. ലാവൂ മാമലേദാര്‍. എം.ജി.പി(മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി)യുടെ എം.എല്‍.എയായിരുന്ന മാമലേദാര്‍, സെപ്റ്റംബര്‍ അവസാനവാരമായിരുന്നു തൃണമൂലില്‍ ചേര്‍ന്നത്. 2012-17 കാലത്തായിരുന്നു ഇദ്ദേഹം എം.എല്‍.എ. ആയിരുന്നത്.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്രിസ്ത്യന്‍-ഹിന്ദു വിഭജനത്തിന് തൃണമൂല്‍ ശ്രമിക്കുന്നെന്ന ഗുരുതര ആരോപണം ഉന്നയിച്ചാണ് മമലേദാറിന്റെ രാജി. അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്കു വേണ്ടി ക്ഷേമപദ്ധതി നടപ്പാക്കുമെന്ന് അവകാശപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, ഇതിന്റെ പേരില്‍ ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും മാമലേദാര്‍ ആരോപിച്ചു.
'മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയുടെ പശ്ചിമ ബംഗാളിലെ പ്രവര്‍ത്തനത്തില്‍ മതിപ്പു തോന്നിയതിനാലാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞ 15-20 ദിവസമായി മനസ്സിലാകുന്നത്, അത് ബി.ജെ.പിയെക്കാള്‍ മോശമാണെന്നാണ്'- മാമലേദാര്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.ജി.പിയുമായി തൃണമൂല്‍ തിരഞ്ഞെടുപ്പ് പൂര്വസഖ്യം സ്ഥാപിച്ചിട്ടുണ്ട്. നാല്‍പ്പതു സീറ്റുകളുള്ള നിയമസഭയിലെ, എല്ലാ മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് തൃണമൂലിന്റെ തീരുമാനം.
ഹിന്ദു-ക്രിസ്ത്യന്‍ വോട്ടുകള്‍ വിഭജിക്കാനുള്ള ശ്രമമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നതെന്നും മാമലേദാര്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പു പൂര്വസഖ്യത്തിന്റെ അടിസ്ഥാനത്തില്‍, ക്രിസ്ത്യന്‍ വോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ഹിന്ദുവോട്ടുകള്‍ എം.ജി.പിയ്ക്കും എന്നാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഒരു വര്‍ഗീയ പാര്‍ട്ടിയാണ്. മതേതരത്വത്തെ അലോസരപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: trinamool congress communal party, worse than bjp- goa former mla resigns from party
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..