ട്രെയ്‌നിലെ തീ അണക്കാൻ ശ്രമിക്കുന്നു | Photo: PTI
പറ്റ്‌ന: ബിഹാറില്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധം അക്രമാസക്തമായി. റെയില്‍വേ ഉദ്യോഗാര്‍ഥികള്‍ ഗയ സ്‌റ്റേഷനില്‍ ഒരു പാസഞ്ചര്‍ ട്രെയ്ന്‍ അഗ്നിക്കിരയാക്കി. മറ്റു ട്രെയിനുകളുടെ കംപാര്‍ട്‌മെന്റുകള്‍ തകര്‍ക്കുകയും കല്ലെറിയുകയും ചെയ്തു. ട്രെയിനിന്റെ ജനല്‍ച്ചില്ലുകളും അടിച്ചുതകര്‍ത്തു.
പരീക്ഷാ രീതിയില്‍ മാറ്റം വരുത്തിയതാണ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധത്തിന് കാരണം. നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറീസ് (ആര്‍ആര്‍ബി-എന്‍ടിപിസി) പരീക്ഷ രണ്ടു ഘട്ടങ്ങളിലായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇത് അനീതിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ജനുവരി 15-ന് നടന്ന ആദ്യഘട്ട പരീക്ഷയില്‍ വിജയിച്ചവരാണ് രണ്ടാം ഘട്ട പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരേ രംഗത്തെത്തിയത്.
എല്ലാ പരാതികളും പരിഹരിക്കുമെന്നും പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പരാതികള്‍ കേള്‍ക്കാന്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. രണ്ടാം ഘട്ട പരീക്ഷ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. പരാതികള്‍ പരിശോധിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ റെയില്‍വേ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ലെവല്‍ രണ്ടു മുതല്‍ ലെവല്‍ ആറു വരേയുള്ള തസ്തികകളില്‍ 35000 ഒഴിവുകളിലേക്കാണ് റെയില്‍വേ അപേക്ഷ ക്ഷണിച്ചത്.60 ലക്ഷം ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതുകയും ചെയ്തു. നോട്ടിഫിക്കേഷനില്‍ ഒരു പരീക്ഷ എന്നു മാത്രമാണുണ്ടായിരുന്നത്.
Content Highlights: Train set on fire at Bihar station during protests over railway jobs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..