പ്രതിഷേധക്കാരെ നേരിടുന്ന പോലീസ്, വാഹനങ്ങൾക്ക് നേരെ കല്ലെറിയുന്ന പ്രതിഷേധക്കാർ | Photo: Screengrab/Twitter
ചെന്നൈ: ജല്ലിക്കെട്ടു മത്സരത്തിന് അനുമതി നല്‍കാത്തതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം. മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെന്ന് ആരോപിച്ച് കൃഷ്ണഗിരി ജില്ലയില്‍ പ്രതിഷേധക്കാര്‍ കൃഷ്ണഗിരി- ഹൊസൂര്‍- ബെംഗളൂരു ദേശീയപാത ഉപരോധിച്ചു. രണ്ടുമണിക്കൂറോളം ഉപരോധം തുടര്‍ന്ന പ്രതിഷേധക്കാര്‍ അക്രമാസക്തരാവുകയും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. പ്രതിഷേധത്തില്‍ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസിന് നേരേയും ആക്രമണമുണ്ടായി.
പോലീസുകാര്‍ക്കും ദേശീയപാതയില്‍ കടന്നുപോവുകയായിരുന്ന വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചതായും അറസ്റ്റ് ചെയ്ത് നീക്കിയതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജല്ലിക്കെട്ടിന് അനുമതി നല്‍കാത്തതല്ല, പരിപാടി നടത്താനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് പരിശോധിക്കാനുള്ള തീരുമാനത്തിനെതിരെയാണ് ആയിരക്കണക്കിന് യുവാക്കള്‍ പ്രതിഷേധിച്ചതെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കൃഷ്ണഗിരി- ഹൊസൂര്‍- ബെംഗളൂരു ദേശീയപാതയാണ് പ്രതിഷേധക്കാര്‍ ഉപരോധിച്ചത്. ഹൊസൂര്‍ സബ് കളക്ടറായിരുന്നു പരിശോധനയ്ക്ക് ഉത്തരവിട്ടത്.
വ്യാഴാഴ്ച രാവിലെ 8.30ഓടെയായിരുന്നു പരിശോധന നടക്കേണ്ടത്. പരിപാടിയുടെ സംഘാടകരുടെ നേതൃത്വത്തില്‍ 7.30ഓടെ നാട്ടുകാരും യുവാക്കളും ചേര്‍ന്ന് ദേശീയപാത ഉപരോധിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിഷേധക്കാരില്‍ പലരും മദ്യലഹരിയിലായിരുന്നുവെന്നും സര്‍ക്കാര്‍ ബസുകള്‍ക്ക് നേരേയും പോലീസുകാര്‍ക്ക് നേരേയും കല്ലെറിഞ്ഞെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
Content Highlights: Thousands block Hosur-Bengaluru Highway objecting to inspection of arena for bull race
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..