ഉദ്ധവ് താക്കറെ |ഫോട്ടോ:ANI
മുംബൈ: വിമത നേതാവ് ഏക്നാഥ് ഷിന്ദേ ബിജെപിക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. പാര്‍ട്ടി ഭാരവാഹികളെ വെര്‍ച്വലായി അഭിസംബോധന ചെയ്തുകൊണ്ടാണ് ഉദ്ധവ് ഇങ്ങനെ പറഞ്ഞത്. പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ സമ്പത്തെന്നും അവര്‍ തന്നോടൊപ്പം ഉള്ളിടത്തോളം വിമര്‍ശനങ്ങളൊന്നും കാര്യമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'സ്വന്തം ആളുകളാല്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണ് ശിവസേന. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിങ്ങളൊക്കെയാണ് ഇപ്പോള്‍ വിമതരായിട്ടുള്ളവര്‍ക്ക് സീറ്റ് നല്‍കിയത്. നിങ്ങള്‍ കഠിനാധ്വാം ചെയ്ത് അവരെ തിരഞ്ഞെടുത്തതിന് ശേഷം അവര്‍ക്ക് അസംതൃപ്തി ഉണ്ടായിരിക്കുകയാണ്. ഈ നിര്‍ണായക സമയത്ത് പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നതിന് എനിക്ക് നിങ്ങളോട് നന്ദി പറഞ്ഞാല്‍ മതിയാകില്ല' ഉദ്ധവ് പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.
സഖ്യകക്ഷികളുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാമെന്ന് താന്‍ ഏക്നാഥ് ഷിന്ദേയോട് പറഞ്ഞിരുന്നു. സേന ബിജെപിയുമായി കൈകോര്‍ക്കണമെന്ന് നിയമസഭാംഗങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. ഈ എംഎല്‍എമാരെ തന്റെ അടുക്കല്‍ കൊണ്ടുവരാന്‍ താന്‍ അദ്ദേഹത്തോട് പറഞ്ഞു. നമുക്ക് ഇത് ചര്‍ച്ച ചെയ്യാം. ബിജെപി തങ്ങളോട് മോശമായിയിട്ടാണ് പെരുമാറിയിട്ടുള്ളത്. വാഗ്ദാനങ്ങള്‍ പാലിച്ചില്ല. വിമതരില്‍ പലര്‍ക്കുമെതിരെ നിരവധി കേസുകളുണ്ട്. ബിജെപിക്കൊപ്പം പോയാല്‍ അവര്‍ ശുദ്ധരാകും, നമ്മുടെ കൂടെനിന്നാല്‍ ജയിലില്‍ പോകും. ഇത് സൗഹൃദത്തിന്റെ അടയാളമാണോ ?
'ഒരു ശിവസേന പ്രവര്ത്തകന് ബിജെപിക്കൊപ്പം പോകുകയാണെങ്കില്‍ തീര്‍ച്ചയായും മുഖ്യമന്ത്രിയാകാണം. എന്നാല്‍ ഉപമുഖ്യമന്ത്രിയാകാനാണ് ബിജെപിക്കൊപ്പം പോകുന്നതെങ്കില്‍ എന്നോട് പറഞ്ഞാല്‍ മതി, ഞാന്‍ നിങ്ങളെ ഉപമുഖ്യമന്ത്രിയാക്കാം'ഷിന്ദേയുടെ പേര് പരാമര്‍ശിക്കാതെ ഉദ്ധവ് പറഞ്ഞു.
പാര്‍ട്ടിയെ നയിക്കാന്‍ തനിക്ക് കഴിവില്ലെന്ന് സേനാ പ്രവര്‍ത്തകര്‍ക്ക് തോന്നിയാല്‍ അപ്പോള്‍ തന്നെ രാജിവെക്കും. ശിവസേനയ്ക്ക് ഒരു പ്രത്യേയശാസ്ത്രമുണ്ട്. ഹിന്ദുവോട്ട് ആരുമായും പങ്കിടാന്‍ ആഗ്രഹിക്കാത്തത് കൊണ്ട് ബിജെപി സേനയെ അവസാനിപ്പിക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കും. ഹിന്ദുത്വ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മാത്രമാണ് ബിജെപിയുമായി ബാല്‍താക്കറെ സഖ്യമുണ്ടാക്കിയത്.
വിമതപക്ഷത്തിന് ബിജെപിയില്‍ ചേരുകയല്ലാതെ മറ്റുവഴികളില്ല. അവര്‍ ഒരു സര്‍ക്കാര്‍ രൂപീകരിച്ചാലും അത് അധിക കാലം നിലനില്‍ക്കില്ല. കാരണം അവരില്‍ പലരും സന്തുഷ്ടരല്ല. അടുത്ത തിരഞ്ഞെടുപ്പില്‍ വിമതര്‍ക്ക് ജയിക്കാനാകില്ല. വിട്ടുപോകേണ്ടവര്‍ക്ക് സ്വതന്ത്രമായി പുറത്ത് പോകാം. പക്ഷ, താന്‍ ഒരു പുതിയ ശിവസേന സൃഷ്ടിക്കുമെന്നും താക്കറെ വ്യക്തമാക്കി.
വിമത നീക്കത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്‍ക്കെ ശിവസേനയുടെ നിര്‍ണായ യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ഉദ്ധവ് താക്കറെ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റിയോഗം വിളിച്ചിട്ടുള്ളത്. കോവിഡ് ബാധിതനായതിനാല്‍ ഉദ്ധവ് താക്കറെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും പങ്കെടുക്കുക.
Watch | വിമാനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കോഡ് വേണം; 'VT' കോടതി കയറുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..