മമതാ ബാനർജി| Photo: PTI
കൊല്‍ക്കത്ത: ദക്ഷിണ ബെംഗാളിലെ പ്രളയത്തില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബെംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനത്തെ അറിയിക്കാതെ ദാമോദര്‍ വാലി കോര്‍പറേഷന്റെ (ഡി.വി.സി.) അണക്കെട്ടുകളില്‍നിന്ന് വെള്ളം തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന് മമത ആരോപിച്ചു. സംസ്ഥാനത്തെ അറിയിക്കാതെ വെള്ളം തുറന്നുവിടാനുള്ള തീരുമാനത്തെ 'കുറ്റകൃത്യം' എന്ന് മമത വിശേഷിപ്പിക്കുകയും ചെയ്തു.
'ഇത് മനുഷ്യനിര്‍മിത പ്രളയമാണ്. ബെംഗാളിലെയും ബിഹാറിലെയും ജാര്‍ഖണ്ഡിലെയും റിസര്‍വോയറുകളില്‍നിന്ന് ഞങ്ങളെ അറിയിക്കാതെ ഡി.വി.സി. വെള്ളം തുറന്നുവിട്ടു. ഇത് കുറ്റകൃത്യമാണ്. കേന്ദ്രം പശ്ചിമ ബെംഗാളിനോട് നീതികേട് കാണിക്കുകയാണ്. പ്രളയബാധിത മേഖലകളില്‍ കഴിയുന്ന ജനങ്ങളോട് സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസമർപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. ആവശ്യമുള്ള എല്ലാ സഹായവും നല്‍കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്', മമത പറഞ്ഞു.
വ്യാഴാഴ്ച 2.75 ലക്ഷം ക്യുസെക്‌സ് ജലവും വെള്ളിയാഴ്ച 1.5 ലക്ഷം ക്യുസെക്‌സ് വെള്ളവുമാണ് ഡി.വി.സി. തുറന്നുവിട്ടത്. ഇത്തരത്തില്‍ വന്ന വെള്ളത്തെയും കനത്തമഴയെയും തുടര്‍ന്ന് ബങ്കുര, അസന്‍സോള്‍, ബീര്‍ഭും, ഹൂഗ്ലി എന്നിവിടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചുമരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഡി.വി.സി. റിസര്‍വോയറുകളില്‍ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കംചെയ്യാന്‍ ഈയടുത്ത കാലത്തൊന്നും ഡ്രെഡ്ജിങ് നടത്തിയിരുന്നില്ല. അത് ചെയ്തിരുന്നെങ്കില്‍ റിസര്‍വോയറുകളുടെ സംഭരണശേഷി കൂടുമായിരുന്നു. അങ്ങനെയെങ്കില്‍ വെള്ളം തുറന്നുവിടേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും മമത പറഞ്ഞു.
വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ ശനിയാഴ്ച മമത, ഏരിയല്‍ സര്‍വേ നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നടത്താന്‍ മമത അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോളം സൈനികരെ ഹൂഗ്ലിയിലും അസന്‍സോളിലും വിന്യസിച്ചിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയും സ്ഥലത്തുണ്ട്.
content highlights: this is man made flood- mamata criticises central government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..