Photo: ANI
ന്യൂഡൽഹി: ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം വധിക്കപ്പെട്ട നാലു ജയ്ഷെ മുഹമ്മദ് ഭീകരർ 26/11 മുംബൈ ആക്രമണത്തിന്റെ വാർഷികത്തിൽ രാജ്യത്ത് വലിയൊരു ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രൃംഗ്ല എന്നിവരുടെ യോഗമാണ് പ്രധാനമന്ത്രി വിളിച്ചത്.രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
സുരക്ഷാ സേനയുടെ ധൈര്യവും ശ്രദ്ധയും മൂലം ഭീകരരുടെ വലിയൊരു പദ്ധതി തകർക്കാൻ സാധിച്ചെന്നും അതിന് അവരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു. ജമ്മു കശ്മീരിൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചായിരുന്നു ഭീകരർ ആക്രമണം ആസൂത്രണം ചെയ്തതെന്നും അദ്ദേഹം ട്വീറ്റിൽ സൂചിപ്പിച്ചു.
പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറിയ ഭീകരർ സഞ്ചരിച്ച ട്രക്ക് വ്യാഴാഴ്ച ജമ്മുശ്രീനഗർ ദേശീയപാതയിൽ നഗരോടയ്ക്കുസമീപം സി.ആർ.പി.എഫ്. തടയുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്നുമണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.
ഭീകരരുടെ പക്കൽനിന്ന് 11 എ.കെ. റൈഫിളുകൾ, മൂന്നു തോക്കുകൾ, 35 ഗ്രനേഡുകൾ തുടങ്ങിയവ കണ്ടെടുത്തു. ജമ്മുകശ്മീരിൽ ജില്ലാ വികസന കൗൺസിലേക്കുള്ള തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പാകിസ്താൻ ഭീകരരെത്തിയതെന്ന് കശ്മീർ ഐ.ജി. വിജയ്കുമാർ പറഞ്ഞിരുന്നു.
Content Highlights: terrorists Killed In J&K Were Planning "Something Big"; PM Holds Meeting
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..