തമിഴിസൈ സൗന്ദർരാജൻ , കെ. ചന്ദ്രശേഖർ റാവു | Photo:PTI
ഹൈദരാബാദ്: ഗവര്‍ണര്‍-മുഖ്യമന്ത്രി പോരിനെ തുടര്‍ന്ന് പ്രോട്ടോക്കോള്‍ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷങ്ങളില്ലാതെ തെലങ്കാന. ഗവർണറുമായുള്ള പ്രശ്നങ്ങള്‍ മൂലം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പരേഡ് ഗ്രൗണ്ടില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തണമെന്ന ഹൈക്കോടതി ഉത്തരവാണ് മുഖ്യമന്ത്രി ലംഘിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാണിച്ച് ചടങ്ങ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു ഹൈക്കോടതി ഉത്തരവ്.
ചടങ്ങിന്റെ ഭാഗമാകാന്‍ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ കത്തയച്ചിരുന്നെങ്കിലും ആരും പ്രതികരിച്ചില്ല. തുടര്‍ന്ന് രാജ്ഭവനില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ പതാക ഉയര്‍ത്തി.
2019-ലായിരുന്നു തെലങ്കാന ഗവര്‍ണറായി തമിഴിസൈ സൗന്ദരരാജന്‍ ചുമതലയേല്‍ക്കുന്നത്. ഇക്കാലയളവില്‍ സംസ്ഥാന സര്‍ക്കാരുമായുള്ള ഗവര്‍ണറുടെ ബന്ധം മോശമായിരുന്നു. കഴിഞ്ഞ വര്‍ഷവും കോവിഡ് പ്രോട്ടോക്കോള്‍ ചൂണ്ടിക്കാണിച്ച് പരേഡ് ഗ്രൗണ്ടിലെ ചടങ്ങ് സർക്കാർ ഉപേക്ഷിച്ചിരുന്നു. ചടങ്ങുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് പ്രസംഗം വായിക്കാന്‍ അയയ്ക്കുന്ന കീഴ്‌വഴക്കവും ഇപ്രാവശ്യം ലംഘിക്കപ്പെട്ടു. ഇത്തരം സംഭവവികാസങ്ങളില്‍ ഗവര്‍ണര്‍ അസ്വസ്ഥയാണെന്നാണ് സൂചനകള്‍.
ദിവസങ്ങള്‍ക്കു മുന്‍പേ മുഖ്യമന്ത്രിയുടെ നിലപാടിനെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 'സംസ്ഥാന ബജറ്റ് വരുന്നു, റിപ്പബ്ലിക് ദിനാഘോഷവും വരുന്നു, ഒരു ഗവർണർ എങ്ങനെ ബഹുമാനിക്കപ്പെടുമെന്നു നോക്കാം', അവർ പറഞ്ഞു. തന്റെ പക്കൽ എത്തിയിരിക്കുന്ന ബില്ലുകളെക്കുറിച്ച് തീരുമാനിക്കണമെങ്കിൽ ആദ്യം മുഖ്യമന്ത്രി പ്രോട്ടോക്കോൾ എന്തിനു ലംഘിക്കുന്നെന്ന് വിശദീകരിക്കട്ടെയെന്നും തമിഴിസൈ പറഞ്ഞു. എന്താണ് ചെയ്യേണ്ടതെന്ന് തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Telengana, Raj Bhavan, Tamilisai Soundararajan, K Chandrasekhar Rao
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..