നിയമസഭയിലെ കയ്യാങ്കളിയിൽനിന്ന്, സുപ്രീം കോടതി| Photo: Mathrubhmi Library, PTI
ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. കേസിലെ അപ്പീല്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പിന്‍വലിച്ചാല്‍ കേസിലെ പ്രതികളും അപ്പീല്‍ പിന്‍വലിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. പ്രതികൂല പരാമര്‍ശം ഉണ്ടായാല്‍ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ളവര്‍ വിചാരണ നേരിടേണ്ടിവരും. ഇന്ന് ബെഞ്ച് പരിഗണിക്കുന്ന ഏഴാമത്തെ കേസാണിത്. കേസ് രാവിലെ പതിനൊന്നോടെ സുപ്രീംകോടതിയിലെത്തും.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഇടതുനേതാക്കള്‍ക്ക് എതിരെ കടുത്ത വിമര്‍ശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്. പ്രതികള്‍ വിചാരണ നേരിടണമെന്നും ഒരു ഘട്ടത്തില്‍ ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് എം.ആര് ഷായും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞിരുന്നു. തെറ്റായ സന്ദേശമാണ് നിയമസഭാ കയ്യാങ്കളിക്കേസിലൂടെ ഇടതുനേതാക്കള്‍ നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു.
കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് അപ്പീല്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍ അപ്പീല്‍ പിന്‍വലിക്കുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കേസില്‍ ഇന്ന് സര്‍ക്കാര്‍ വാദം തുടരുമെന്നും കോടതിക്ക് തൃപ്തികരല്ലെങ്കില്‍ അപ്പീല്‍ പിന്‍വലിക്കുമെന്നാണ് സര്‍ക്കാരിനോട് അടുത്ത് വൃത്തങ്ങള്‍ നല്കുന്ന സൂചന. എന്നാല്‍ അപ്പീല്‍ പിന്‍വലിക്കുകയാണെങ്കില്‍ പ്രതികള്‍ക്ക് വിചാരണാകോടതിയില്‍ വിചാരണ നേരിടേണ്ടി വരും. എന്തുകൊണ്ടും സര്‍ക്കാരിന് നിര്‍ണായകമായ ദിനമായി ഇന്ന് മാറും. കേസില്‍ പ്രതിസ്ഥാനത്ത് മന്ത്രിപദവി അലങ്കരിക്കുന്നവരുണ്ടെന്നതും സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
2015-ലാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ ഭരണകാലത്ത് നിയമസഭയില്‍ കയ്യാങ്കളിയുണ്ടായത്. ബാര്‍കോഴ വിവാദം ഉണ്ടായിരുന്ന സമയത്താണ് അന്നത്തെ ധമന്ത്രി കെ.എം. മാണിയുടെ ബജറ്റ് തടസ്സപ്പെടുത്തി നിയമസഭ കയ്യാങ്കളി നടന്നത്. നിയമസഭയ്ക്ക് അകത്ത് നടന്ന സംഭവത്തില്‍ സ്പീക്കറുടെ അനുമതിയോടെ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴികയുള്ളൂ. എന്നാല്‍ നിയമസഭ സെക്രട്ടറി നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: supreme court to consider assembly ruckus case today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..