പ്രതീകാത്മക ചിത്രം | Mathrubhumi archives
ന്യൂഡൽഹി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനനത്തിന് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തി സുപ്രീം കോടതി. മരം മുറിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട അതോറിറ്റികളുടെ അനുമതി ആവശ്യമാണ്. സ്ഥിരം നിർമ്മാണങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണവും സുപ്രീം കോടതി നീക്കി. അന്തിമ, കരട് വിജ്ഞാപനങ്ങൾ ഇറങ്ങിയ മേഖലകൾക്കു പുറമെ സർക്കാരിന്റെ പരിഗണനയിൽ വിജ്ഞാപനം ഇറക്കാനിരിക്കുന്ന മേഖലകൾക്കും ഇളവ് ബാധകമായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ബഫർ സോണിൽ നിർബന്ധമാക്കിയ ഉത്തരവിൽ ഭേദഗതി വരുത്തിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ബഫർ സോൺ അല്ലെങ്കിൽ പോലും വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനനം പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഖനനത്തിന് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വീടുകൾക്ക് അടിസ്ഥാനം കെട്ടുന്നതിന് കുഴിയെടുക്കുന്നതിനും മറ്റും നിയന്ത്രണം ഉണ്ടായിരിക്കില്ല. തടിയറപ്പ് മില്ലുകൾ, ജലം, വായു, ശബ്ദ മലിനീകരണം എന്നിവ ഉണ്ടാക്കുന്ന വ്യവസായങ്ങൾ എന്നിവയ്ക്കുള്ള നിരോധനം തുടരും. മണ്ണ് മലിനമാക്കുന്ന വ്യവസായങ്ങളും അനുവദനീയമല്ല.
വിറകിന്റെ വാണിജ്യ ഉപയോഗത്തിനുള്ള നിയന്ത്രണം തുടരും. വൻകിട ജല വൈദ്യുത പദ്ധതികളും ബഫർ സോൺ മേഖലയിൽ പാടില്ല. എന്നാൽ ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവ അനുമതിയോടെ നിർമ്മിക്കാൻ സാധിക്കും. കൃഷിക്ക് ഒരു തരത്തിലുള്ള നിയന്ത്രണവും ഉണ്ടാകില്ല.
സ്ഥിരം നിർമ്മാണങ്ങൾക്കുള്ള നിയന്ത്രണം നീക്കി
രാജസ്ഥാനിലെ ജാമുവാരാംഗാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട ഹർജിയിലാണ് ബഫർ സോൺ നിർബന്ധമാക്കിയ വിധി സുപ്രീം കോടതി 2022 ജൂൺ മൂന്നിന് പുറപ്പെടുവിച്ചത്. ഈ വിധിയിലെ 56-ാമത്തെ പാരഗ്രാഫിൽ ബഫർ സോൺ മേഖലയിൽ പുതുതായി സ്ഥിര നിർമ്മാണങ്ങൾ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വീട്, ആശുപത്രികൾ, സ്‌കൂളുകൾ, റോഡുകൾ തുടങ്ങി പല നിർമ്മാണങ്ങളും ഇതോടെ തടസ്സപ്പെടുമെന്ന് കേന്ദ്രവും, കേരളവും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇളവ് ഏതൊക്കെ മേഖലകൾക്ക് ബാധകമായിരിക്കും?
കരട്, അന്തിമ വിജ്ഞാപനങ്ങൾ ഇറങ്ങിയ മേഖലകൾക്ക് പുറമെ, സർക്കാരിന്റെ പരിഗണനയിലിരിക്കുന്ന വിജ്ഞാപനങ്ങൾ ഉൾപ്പെടുന്ന മേഖലകൾക്ക് കൂടി ഇളവ് അനുവദിച്ചു. ഇതിന് പുറമെ സംസ്ഥാന അതിർത്തികളിലുള്ള സംരക്ഷിത മേഖലകൾക്കും നിയന്ത്രണത്തിന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിന്റെ ആശങ്ക ഏതാണ്ട് പൂർണ്ണമായി ഒഴിഞ്ഞതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടേയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടേയും ബഫർ സോൺ സംബന്ധിച്ച ശിപാർശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കേരളം നൽകിയിട്ടുണ്ട്. ഇതിൽ പെരിയാർ ദേശീയ ഉദ്യാനം, പെരിയാർ വന്യജീവി സങ്കേതം എന്നിവയിലൊഴിച്ച് മറ്റ് എല്ലാത്തിലും കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. മതികെട്ടാൻ ദേശീയ ഉദ്യാനത്തിന് ചുറ്റുമുള്ള ബഫർ സോൺ സംബന്ധിച്ച് കേന്ദ്രം അന്തിമ വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്.
Content Highlights: Supreme Court relaxes restrictions in buffer zone quarrying ban to continue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..