സുപ്രീം കോടതി| Photo: PTI
ന്യൂഡല്‍ഹി: മറാഠകള്‍ക്കു തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കാന്‍ 2017 നവംബറില്‍ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളിക്കൊണ്ട് സുപ്രീം കോടതി നടത്തിയത് സുപ്രധാന വിധി. സംവരണം അമ്പത് ശതമാനത്തില്‍ അധികം ആകരുത് എന്ന ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ച് അംഗ ഭരണഘടന ബെഞ്ച് ആണ് വിധി പ്രസ്താവിക്കുന്നത്. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കവിഭാഗങ്ങള്‍ ഏതെന്നു തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഒഴിവാക്കിയ 102 ആം ഭരണഘടന ഭേദഗതിയുടെ സാധുത സംബന്ധിച്ചും ഇന്ന് ഭരണഘടന ബെഞ്ച് നിലപാട് വ്യക്തമാക്കുന്നുണ്ട്.
സാമൂഹികാവസ്ഥ പഠിച്ച് സംസ്ഥാന പിന്നാക്ക കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച് മറാഠാ സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 16 ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. സംവരണം അംഗീകരിച്ച ബോംബെ ഹൈക്കോടതി അത് ജോലിയില്‍ 12 ശതമാനവും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 13 ശതമാനവും ആയി കുറച്ചിരുന്നു. എന്നാല്‍ ഇങ്ങനെ കുറയ്ക്കുമ്പോള്‍ പോലും സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിര സാഹ്നി കേസിലെ വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയിലെ ഹര്‍ജികള്‍.
സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പരിഗണിച്ച നാല് വിഷയങ്ങള്‍:
1. ഭരണഘടനാ ഭേദഗതികളും കോടതിവിധികളും സാമൂഹിക മാറ്റങ്ങളും കണക്കിലെടുക്കുമ്പോള്‍, ഇന്ദിര സാഹ്നി കേസില്‍ വിധി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയോ പുനഃപരിശോധനയ്ക്കു വിധേയമാക്കുകയോ വേണോ?
2. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കമുള്ള വിഭാഗങ്ങളെയും അവര്‍ക്കുള്ള ആനുകൂല്യങ്ങളും തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം നിഷേധിക്കുന്നതാണോ 102-ാം ഭേദഗതി? (2018 ഓഗസ്റ്റില്‍ പ്രാബല്യത്തിലായ 102-ാം ഭരണഘടനാ ഭേദഗതിയിലൂടെ ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന് ഭരണഘടനാ പദവി നല്‍കി. ഒപ്പം, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കവിഭാഗങ്ങള്‍ ഏതെന്നു തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഒഴിവാക്കി. പിന്നാക്ക വിഭാഗങ്ങളെ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്കും പട്ടിക പരിഷ്‌കരിക്കാന്‍ പാര്‍ലമെന്റിനുമാണ് ഇപ്പോള്‍ അധികാരം.)
3. ഭരണഘടനയുടെ 15(4), 16(4) വകുപ്പുകള്‍ പ്രകാരം 'ഏതു പിന്നാക്ക വിഭാഗവുമായി ബന്ധപ്പെട്ടും' നിയമമുണ്ടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. ഇത് ചുരുക്കുന്നതാണോ 102-ാം ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ 342എ വകുപ്പ്?
4. സംസ്ഥാനങ്ങള്‍ക്കുള്ള നിയമനിര്‍മാണ അധികാരം ഇല്ലാതാക്കുന്നതിലൂടെ 342എ വകുപ്പ് ഫെഡറല്‍ നയത്തെയോ ഭരണഘടനയുടെ ഘടനയെയോ ബാധിക്കുന്നുണ്ടോ?
കേരളം സ്വീകരിച്ച നിലപാട്
ഇന്ദിര സാഹ്നി പുനഃപരിശോധിക്കണമെന്നും 102 ആം ഭരണഘടന ഭേദഗതി തെറ്റാണെന്നുമാണ് കേരളം സ്വീകരിച്ചിരുന്ന നിലപാട്.
ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കുന്നത് സംബന്ധിച്ചും, 102 ആം ഭരണഘടന ഭേദഗതി സംബന്ധിച്ചും ഉള്ള നിലപാട് അറിയിക്കാന്‍ കേരളം ഉള്‍പ്പടെ ഉള്ള സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
സുപ്രീം കോടതി ഭരണഘടന ബെഞ്ച് 1992-ല്‍ ഇന്ദിര സാഹ്നി കേസില്‍ വിധി പ്രസ്താവിച്ചപ്പോള്‍ സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരുന്നു സംവരണത്തിനായി പരിഗണിച്ചിരുന്ന ഘടകം. എന്നാല്‍ ആ വിധി വന്ന ശേഷം കാലം മാറി. സാമ്പത്തിക പിന്നാക്കാവസ്ഥയും നിലവില്‍ സംവരണത്തിനായുള്ള ഘടകമാണെന്ന് കേരളം സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. അതിനാല്‍ സംവരണ പരിധി 50 ശതമാനം കടക്കാം എന്നായിരുന്നു കേരളത്തിന്റെ നിലപാട്.
സംവരണ വിഭാഗങ്ങളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട 102-ാം ഭരണഘടനാ ഭേദഗതിയിലെ വ്യവസ്ഥകളെയും കേരളം ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എതിര്‍ത്തു. ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനിക്കേണ്ട ഒന്നല്ല സംവരണം. നിയമനിര്‍മാണ സഭകള്‍ക്കും ജനപ്രതിനിധികള്‍ക്കുമാണ് സംവരണം നിശ്ചയിക്കാനുള്ള അധികാരമെന്നും കേരളം കോടതിയില്‍ വ്യക്തമാക്കി.
Content Highlights: Supreme Court, Maratha reservation, Indra Sawhney case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..