
അർണബ് ഗോസ്വാമി | Photo:AFP
മുംബൈ: ആത്മഹത്യാ പ്രേരണാ കുറ്റത്തിന് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ ആത്മഹത്യ ചെയ്ത അന്വയ് നായിക്കിന്റെ ഭാര്യ. റിപ്പബ്ലിക് ടിവിയുടെ പ്രവര്‍ത്തകരില്‍നിന്ന് തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് അക്ഷത നായിക് പത്രസമ്മേളനത്തില്‍ പറഞ്ഞു.
എനിക്കും കുടുംബത്തിനും ഭീഷണിയുണ്ട്. ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ ഇക്കാര്യം ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബത്തിന് സുരക്ഷ ഏര്‍പ്പെടുത്താമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അര്‍ണബിനെ അറസ്റ്റ് ചെയ്ത നടപടിയെ അവര്‍ സ്വാഗതം ചെയ്തു.
തന്റെ ഭര്‍ത്താവ് അഞ്ഞൂറ് ജോലിക്കാരെ വെച്ചാണ് റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോയുടെ ജോലി പൂര്‍ത്തീകരിച്ചത്. അതിന്റെ പ്രതിഫലം ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹം ആത്മഹത്യ ചെയ്യില്ലായിരുന്നു. അര്‍ണബിനെ താനും നേരിട്ട് വിളിച്ച് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ്. എന്നാല്‍ അദ്ദേഹം സഹകരിക്കാന്‍ തയ്യാറായില്ല. അര്‍ണബിന്റെ അറസ്റ്റ് രാഷ്ട്രീയവത്കരിക്കാന്‍ താല്പര്യമില്ല. എന്നാല്‍ ഞങ്ങള്‍ക്ക് നീതി ലഭിക്കണം. തനിക്ക് ബിജെപി പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കേസിന് പോയിട്ട് കാര്യമില്ലെന്നാണ് താന്‍ സമീപിച്ചപ്പോള്‍ പോലീസ് പറഞ്ഞത്. കേസ് രജിസ്റ്റര്‍ ചെയ്താലും അര്‍ണാബിനെതിരെ ഒന്നും ചെയ്യാനാവില്ലെന്നും ബിജെപി അദ്ദേഹത്തെ സംരക്ഷിക്കുമെന്നും അവര്‍ പറഞ്ഞു. ശരിയായ അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കുകയായിരുന്നെന്നും അക്ഷത നായിക് പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. അര്‍ണബിന്റെ വീട്ടിലെത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ പ്രേരണക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെ കസ്റ്റഡിയിലെടുത്തത്. ഈ കേസ് മഹാരാഷ്ട്ര പോലീസ് അന്വേഷിച്ച് ക്ലോസ് ചെയ്തിരുന്നു. എന്നാല്‍ അന്വയ് നായികിന്റെ ഭാര്യ വീണ്ടും നല്കിയ പരാതിയിലാണ് മുംബൈ പോലീസ് വീണ്ടും കേസന്വേഷണം ആരംഭിച്ചതും അര്‍ണബിനെ കസ്റ്റഡിയിലെടുത്തതും.
Content Highlights: Suicide abetment case: Deceased's wife alleges threat calls from Arnab for seeking justice
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..